കോഴിക്കോട്: ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും പാരമ്പര്യ ട്രസ്റ്റിമാരെ ഒഴിവാക്കാനുമുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നീക്കം ഉപേക്ഷിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന ക്ഷേത്രരക്ഷാസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ ദേവസ്വങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുമെന്നും ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളില്‍ ഒരു നടപടിയുമുണ്ടായില്ല.
അധികാര ദുര്മോഹത്തോടെയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും സാമ്പത്തികലാഭം മുന്നില്‍ കണ്ടുള്ള പുതിയ നിയമരൂപീകരണ നീക്കം ക്ഷേത്രങ്ങളുടെ നടത്തിപ്പിനെ ദുര്‍ബലമാക്കും. ക്ഷേത്രസ്വത്ത് കയ്യടക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും എതിര്ത്തുതോല്പ്പിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
ഭാവി പരിപാടികള്‍ ആവിഷ്കരിക്കുന്നതിനായി വിവിധ ഹൈന്ദവ സംഘടനാപ്രതിനിധികള്‍ ക്ഷേത്രകമ്മിറ്റികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മലബാര്‍ ക്ഷേത്രരക്ഷാ സമിതി രൂപീകരിച്ചു. പി.കെ.സതീഷ് രാജ് പ്രസിഡന്റും കുഞ്ഞിമാധവന്‍ വൈസ് പ്രസിഡന്റും എം. ശ്രീധരന് , പി.വി. മുരളീധരന് (സെക്രട്ടറിമാര്‍). സേതുമാധവന് ട്രഷറുമായ 51 അംഗസമിതിയെ യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: