കൊല്‍ക്കത്ത: ഒരു ലോകകപ്പ് എങ്ങനെ നടത്തണമെന്നും ആരാധകരെ എങ്ങനെ സ്റ്റേഡിയത്തിലെത്തിക്കണമെന്നും കാണിച്ചു തന്ന ലോകകപ്പാണിത്. കൃത്യമായ പ്ലാനിങ്ങും സംഘാടക മികവും കൊണ്ട് മറ്റ് ലോകകപ്പുകളേക്കാള്‍ മികച്ചതാണിതെന്ന് ഫിഫ പോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
ഗോളുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റെക്കോഡ് സൃഷ്ടിച്ചാണ് ലോകകപ്പിന് കൊടിയിറങ്ങിയത്. 52 മത്സരങ്ങളില്‍ നിന്ന് 13,47,147 പേരാണ് മത്സരങ്ങള്‍ കാണാനെത്തി. 1985-ല്‍ ചൈനയില്‍ നടന്ന ലോകകപ്പില്‍ 12,30,974 പേരായിരുന്നു കാണികള്‍. അതിനേക്കാള്‍ 1,16,167 പേരാണ് ഇന്ത്യയിലെ മത്സരങ്ങള്‍ കാണാനെത്തിയത്.
2011ലെ കൊളംബിയയില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിനേക്കാള്‍ പങ്കാളിത്തമാണ് ഇന്ത്യയിലുണ്ടായത്. കൊളംബിയയില്‍ 13,09,929 പേരായിരുന്നു സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത്. ഇന്ത്യയില്‍ അതിനേക്കാള്‍ 37,214 പേര് കൂടുതല്‍.
ഈ ലോകകപ്പുകൊണ്ട് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം ഫുട്ബോളിന്റെ മുഖച്ഛായ മാറ്റാന്‍ കഴിഞ്ഞുവെന്നതാണ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നടന്ന ഐഎസ്എല്ലിനേക്കാള്‍ മികച്ച ആരാധക പിന്തുണയാണ് കൗമാര ലോകകപ്പായിട്ടുപോലും ലഭിച്ചത്. ഈ ടീമിനെ നിലനിര്‍ത്തി ഇന്ത്യന്‍ ടീമിന് വേണ്ട മികച്ച പരിശീലനം നല്കിയാല് 2022ലെ ഖത്തര്‍ ലോകകപ്പിലെ ഇന്ത്യയുടെ പ്രാതിനിധ്യം സ്വപ്നം കാണാം.
അതിനായി വേണ്ടത് ഈ ടീമിനെ നിലനിര്‍ത്തണം. അതുമാത്രം പോരാ, ഈ ടീമിനെ യൂറോപ്പിലും മറ്റും വിദഗ്ദ്ധ പരിശീലനത്തിനയച്ച് മത്സരങ്ങളി പങ്കെടുപ്പിക്കണം. തുടക്കത്തില്‍ മൂന്നാംനിര ടീമുമായി കളിച്ച് കഴിവ് തെളിയിച്ചശേഷം രണ്ടാം നിര ടീമുമായും പിന്നീട് ഒന്നാംനിര ടീമുമായും കളിച്ച് ക്ഷമത വര്‍ധിപ്പിക്കണം.
എന്നാല്‍, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഈ താരങ്ങളെ ഏതു രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണണം. ഫെഡറേഷന് ടീം അംഗങ്ങളുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ കാര്യത്തില്‍ ഇതുവരെ കൃത്യമായ തീരുമാനമൊന്നുമുണ്ടായിട്ടില്ല. അതില്‍ തീരുമാനമുണ്ടാക്കാന്‍ എഐഎഫ്എഫിന് കഴിയണം.
ഇനി കളിയിലേക്ക്
പ്രതിഭാശാലികളുണ്ടായിട്ടും ലോകകപ്പ് പോലുള്ള വേദികളില്‍ കാലിടറുന്നവരെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് മായ്ച്ചുകളഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായ അവര്‍ അണ്ടര്‍ 17ലും വെന്നിക്കൊടി നാട്ടി. സീനിയര്‍ വിഭാഗത്തില്‍ ഒരു തവണ മാത്രമാണ് ലോകകപ്പില്‍ മുത്തമിടാനായത്, 1966ല്‍ ബോബ് മൂറിന്റെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയ ആ നേട്ടത്തിന് പഴക്കം അരനൂറ്റാണ്ടിലേറെ.
സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ കുട്ടികള്‍ പുറത്തെടുത്തത്. അതിന് പ്രചോദനമായത് മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ആസൂത്രണം ചെയ്ത യൂത്ത് ഡവല്പമെന്റ് പ്രോഗ്രാം. മൂന്ന് വര്‍ഷം മുമ്പ് 2014 ഡിസംബറില്‍ തുടക്കമിട്ട പദ്ധതിക്ക് ഫലം കണ്ടു തുടങ്ങിയതിന്റെ വലിയ സൂചനകളാണ് ഇത്തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കണ്ടത്.
ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നത് സ്റ്റീവ് കൂപ്പറിന്റെ കുട്ടികളുടെ പ്രതിഭക്ക് അടിവരയിടുന്നു. ഏഴു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് ആറു ഗോള്‍ മാത്രം. മൈതാനം നിറഞ്ഞായിരുന്നു മധ്യനിരയുടെ കളി. ബ്ര്യൂസ്റ്റര്‍-ഹഡ്സണ്‍-ഫോഡന് ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സൂപ്പര്‍ താരം സാഞ്ചോയുടെ അഭാവം ടീം അറിഞ്ഞതേയില്ല, ടൂര്‍ണമെന്റിലാകെ ടീം നേടിയത് 23 ഗോളുകള്‍.
പ്രതിഭാശാലികള്‍ നിറഞ്ഞ ഇംഗ്ലീഷ് ടീമില്‍ അപ്രതീക്ഷിത പ്രകടനമായിരുന്നു ഫില്‍ ഫോഡന്റേത്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരവും ഫോഡനെ തേടിയെത്തി. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഫോഡന്റെ പ്രകടനം ഇംഗ്ലണ്ടിനെ അത്രമേല്‍ സഹായിച്ചു എന്നതാണ് സത്യം. കഴിഞ്ഞ യൂറോകപ്പില്‍ സ്വര്‍ണ്ണപന്ത് നേടിയ സൂപ്പര്‍ താരം ജാഡണ്‍ സാഞ്ചോയും ഗോള്‍ഡന്‍ ബൂട്ട് നേടിയ റയാന് ബ്രൂസ്റ്ററുമടങ്ങിയ ടീമില്‍ നിശബ്ദ വിപ്ലവമാണ് മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഫോഡന് നടത്തിയത്.
മൂന്നു ഗോളുകളും ഒരു അസിസ്റ്റന്റും മാത്രമാണ് അക്കൗണ്ടിലുള്ളതെങ്കിലും സഹ താരങ്ങള്‍ക്ക് ഗോളടിക്കാന്‍ പാകത്തില്‍ താരം കളി മെനഞ്ഞെടുത്തു. ടൂര്‍ണമെന്റിന് മുമ്പേ ഫോഡനെ സ്പെഷ്യല്‍ പ്ലയറെന്ന് വിശേഷിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോളക്ക് സീനിയര്‍ ടീമില്‍ താരത്തെ കളിപ്പിക്കാന്‍ ഇനി അധികം ആലോചിക്കേണ്ടി വരില്ല എന്ന് ഉറപ്പ്.
ലോകകപ്പിലെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണം നേടിയതും ഇംഗ്ലണ്ട് താരങ്ങള്‍.
മികച്ചതാരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് നേടിയ ഫോഡന് പിന്നാലെ ടോപ് സ്കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും ഇംഗ്ലണ്ട് താരത്തെ തേടിയെത്തി. എട്ട് ഗോളുകള്‍ നേടിയ ബ്ര്യൂസ്റ്റര്‍ക്കാണ് സുവര്‍ണ്ണ പാദുകം. മികച്ച ഗോളിയായി ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസാവോ നേടി. ഫെയര്‍ പ്ലേ അവാര്‍ഡും ബ്രസീലിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: