കൊട്ടാരക്കര: വെളിയം മാലയില്‍ മലപ്പത്തൂരില്‍ റബ്ബര്‍ കൃഷിക്ക് നല്കിയ 166 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി മറിച്ചു വിറ്റ് ക്രഷര്‍ യൂണിറ്റ് ഉള്‍പ്പടെ തുടങ്ങിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു.
ഹിന്ദുഐക്യവേദിയും പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയും, ബിജെപിയും തുടര്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്കി. കേരളപ്പിറവി ദിനം മലപ്പത്തൂര്‍ സംരക്ഷണദിനമായി ഹിന്ദുഐക്യവേദി ആചരിക്കും. ബിജെപി പഞ്ചായത്ത് ആസ്ഥാനത്തേക്കും പരിസ്ഥിതി സംഘടനകള്‍ വിവിധ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും.
പ്രത്യക്ഷ സമരങ്ങളോടൊപ്പം നിയമ പോരാട്ടങ്ങളും ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. ഭൂമി തട്ടിപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനെ കാസര്‍കോടിന് മാറ്റിയത് സര്‍ക്കാര്‍ ഭൂമാഫിയയുടെ ഒപ്പമാണെന്നതിന്റെ തെളിവാണെന്ന് നേതാക്കള്‍ പറഞ്ഞു.
കോടികളുടെ അഴിമതിയാണ് 166 ഏക്കറിലധികം വരുന്ന ഭൂമി കൈമാറ്റത്തിന് പിന്നില്‍ നടന്നതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി റബ്ബര്‍ കൃഷി നടത്താന്‍ വേണ്ടി സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമിവ്യാജ പ്രമാണം ചമച്ച് സ്വന്തമാക്കുകയും പിന്നീട് മറിച്ച് വിറ്റതായുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ 100 ഏക്കര്‍ സ്ഥലത്താണ് ക്രഷര്‍ യൂണിറ്റ്. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ക്രഷറിനെതിരെ നാലരവര്‍ഷമായി ജനങ്ങള്‍ വിവിധ സംഘടനകളുടെ സഹായത്തോടെ സമരത്തിലാണ്.
ഭൂമി തട്ടിപ്പിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നതിന്റെ തെളിവാണ് ഇത് സംബന്ധിച്ച രേഖകള്‍ കൊട്ടാരക്കര സബ് രജിസ്റ്റാര്‍ ഓഫിലുണ്ടായ തീപിടുത്തത്തില്‍ കത്തിപോയി എന്നത്.
വ്യാജപ്രമാണം ഉണ്ടാക്കാന്‍ കൂട്ടുനിന്ന കമ്പനി, റവന്യു, സബ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭൂമിതട്ടിപ്പില്‍ സര്‍ക്കാരിന് 100 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: