തിരുവനന്തപുരം: സാധാരണ ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാമെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ റിപ്പോര്‍ട്ട്. വിദേശികളുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്ക് ഡ്രോട്ട് ബിയര്‍ ഇഷ്ടമാണെന്നതിനാല്‍ ടൂറിസംവകുപ്പിനും ഇത്തരത്തില്‍ ഹോട്ടലുകളെ പബ്ബ് മോഡലിലേക്ക് മാറ്റുന്നതില്‍ താത്പര്യമുണ്ട്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിന് അനുകൂലമായി സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയേക്കും.
എക്സൈസ് കമ്മീഷണറുടെ നിര്‍ദേശം പുറത്തുവന്നതോടെ ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറി തുടങ്ങുന്നതിന് അനുമതിതേടി ഹോട്ടലുടമകള്‍ ക്യൂ നില്‍ക്കുകയാണ്. ഇതിനോടകം ബിയര്‍ നിര്‍മിക്കുന്നതിനുള്ള അനുമതിക്കൊപ്പം പബ്ബുകള്‍ക്കും അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് ഹോട്ടലുടമകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചു. ഇക്കാര്യം എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിനെ അറിയിച്ചു.
മദ്യവിതരണ ലൈസന്‍സ് ഇല്ലാതെ ലഹരി കുറഞ്ഞ ഡ്രോട്ട് ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനാണ് എക്സൈസ് വകുപ്പിന്റെ ആലോചന. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്കു സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട് ആവശ്യപ്പെട്ടത്.
ബിയറിന് അനുകൂലമായി നിലപാട് എടുക്കുന്നതിനോടൊപ്പം തന്നെ കര്‍ണാടകയിലെപ്പോലെ ഡീ അഡിക്ഷന് സെന്ററുകള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും ഋഷിരാജ് സിംഗ് പറയുന്നു. അതേ സമയം എതിര്‍പ്പുമായി മദ്യവിരുദ്ധസംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജനദ്രോഹപരമായ മദ്യനയം പിന്തുടരുമ്പോള് എക്സൈസ് കമ്മീഷണര്‍ ഇത് വിപുലമാക്കാനാണ് ശ്രമിക്കുന്നതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. ഇരുവരും ചേര്‍ന്ന് കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമിക്കുന്നതെന്നും സുധീരന് കുറ്റപ്പെടുത്തി. ഹോട്ടലില്‍ മദ്യം നിര്‍മിച്ച് വില്‍ക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെസിബിസി വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനു ബുധനാഴ്ച്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: