തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ പ്രശസ്ത ഗായിക എസ്. ജാനകിയുടെയും ജീവനെടുത്തു. തന്റെ ഗാനസപര്യ അവസാനിപ്പിക്കുകയാണെന്നും ഇനി പൊതുവേദിയില്‍ പാടില്ലെന്നും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ജാനകിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പലരും ഞെട്ടലോടെയാണ് പോസ്റ്റുകളോട് പ്രതികരിച്ചത്.
സംഗതി സത്യമാണോ എന്നറിയാന്‍ പത്രങ്ങളെയും ചാനലുകളെയും അടുത്ത പരിചയക്കാരെയും വിളിച്ചു തിരക്കി. ഒടുവില്‍ വ്യാജ പോസ്റ്റാണെന്ന് മനസ്സിലാക്കിയതും പലരും പ്രതികരണം ഡിലീറ്റ് ചെയ്തു. ജാനകിയമ്മയുടെ ജീവിതചരിത്രം വരെ പോസ്റ്റിന് മറുപടിയായി നല്കിയവരും ഉണ്ട്.
ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചെന്ന വ്യാജവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ മുമ്പും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സാജന് പള്ളുരുത്തി, വിജയരാഘവന്, ബാലചന്ദ്രമേനോന് തുടങ്ങിയവരെയും മലയാളി സോഷ്യല്‍ മീഡിയ വധിച്ചു. മരിക്കുന്നതിനുമുമ്പെ നടന് ജിഷ്ണു, തിലകന്, കൊച്ചിന് ഹനീഫ തുടങ്ങിയവരെയും സോഷ്യല്‍മീഡിയ കൊന്നിട്ടുണ്ട്.
മൈസൂരിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ് എസ്. ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് ദക്ഷിണേന്ത്യയുടെ വാനമ്പാടി പറഞ്ഞു.
നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നു ജാനകി വിടവാങ്ങിയിരുന്നു. പത്തു കല്പനകള് എന്ന സിനിമയിലാണ് ജാനകി അവസാനമായി പാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: