കൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട എട്ടു കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കൊലപാതകക്കേസുകള്‍ മികച്ച രീതിയില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിശദീകരണം തേടി നേരത്തെ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയത്.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ ഒരു സാസ്കാരിക സംഘടനയാണ് (ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ്) ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ സര്‍ക്കാര്‍ അധാകാരത്തില്‍ വന്ന ശേഷം എട്ട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തതാണെന്നും ഇതില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൊലപാതകങ്ങളില്‍ ഗൂഢാലോചന നടത്തിയവരെ പിടികൂടാന്‍ പോലീസിന് സാധിക്കുന്നില്ലെന്നും സിബിഐയ്ക്ക് മാത്രമേ ഈ കേസുകളില്‍ സത്യസന്ധമായതും കാര്യക്ഷമായതുമായ അന്വേഷണം നടത്താനാകൂയെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നതെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. എന്നാല്‍ എല്ലാം രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ലെന്നും കുടുംബകലഹങ്ങള്‍ മൂലമുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയനിറം ചാര്‍ത്തുകയാണെന്നും അഡ്വക്കേറ്റ് ജനറല്‍ മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: