ചവറ(കൊല്ലം): കെഎംഎംഎല്ലിന്റെ മിനറല്‍ സര്പ്പറേഷന് യൂണിറ്റിലേക്ക് ടിഎസ് കനാലിന് കുറുകെയുള്ള ഇരുമ്പ് നടപ്പാലം തകര്‍ന്ന് വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മൂന്നു സ്ത്രീകള്‍ മരിച്ചു. സംഭവത്തില്‍ 45 പേര്‍ക്ക് പരിക്കേറ്റു.
കൊല്ലക സിഎന്‍ ജംഗ്ഷനില്‍ കൈരളി വീട്ടില്‍ പരേതനായ ചന്ദ്രശേഖരന്‍പിള്ളയുടെ ഭാര്യ ശ്യാമളാദേവി(56), പന്മന മേക്കാട് ഫിലോമിന മന്ദിരത്തില്‍ റെയ്ച്ചല്‍ ക്രിസ്റ്റഫര്‍ (എയ്ഞ്ചലീന-44), പന്മന മേക്കാട് ജി.ജി.വിന്വില്ലയില് അന്നമ്മ (44) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി, ചവറ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആറുപേരുടെ നില ഗുരുതരമാണ്. പരിേക്കറ്റവരില് കമ്പനിയിലെ സ്ഥിരം ജീവനക്കാരും മൈനിംഗ് സൈറ്റിലെ താല്‍ക്കാലിക ജീവനക്കാരുമുണ്ട്.
ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. കമ്പനിയുടെ പൊന്മന മൈനിംഗ് സൈറ്റിലെ കരിമണല്‍ ഖനനം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ തൊഴിലാളികള്‍ക്കെതിരെ കമ്പനി കേസ് എടുപ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ മാര്‍ച്ച് നടന്നിരുന്നു. സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതിന് എംഎസ് യൂണിലേക്കായിരുന്നു മാര്‍ച്ച്. ഇതില്‍ പങ്കെടുത്തശേഷം തൊഴിലാളികളും ജോലിക്കായി എത്തിയ ജീവനക്കാരും നടപ്പാലത്തില്‍ കയറിയതോടെ പാലത്തിന്റെ ഒരുവശം ഇളകി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. സമരത്തിനെത്തിയ മറ്റുള്ള തൊഴിലാളികളും കനാലിലിറങ്ങി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളത്തില്‍ ആഴ്ന്നുപോയ ഇരുമ്പുകമ്പികള്‍ക്ക് ഇടയില്‍ നിന്നുമാണ് അന്നമ്മയുടെയും ആഞ്ചലീനയുടെയും മൃതദേഹങ്ങള്‍ വൈകീട്ട് പുറത്തെടുത്തത്.
ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിയില്‍ നിയമനം കിട്ടിയവരായിരുന്നു മൂവരും. ഇവരുടെ വിയോഗത്തോടെ മൂന്നു കുടുംബങ്ങളുടെ ആശ്രയമാണ് ഇല്ലാതായത്.
ശ്യാമളാദേവിയുടെ മക്കള്‍: ആശ, ചിത്ര. പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യയാണ് റെയ്ച്ചല്‍. ടെസിയാണ് മകള്‍. മകനായ ജൂഡ് കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ചു. ഗോഡ്വിന്, ഗ്ലാഡ്വിന് എന്നിവരാണ് അന്നമ്മയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: