ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ നവംബര്‍ 27ന് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. അഖിലയുടെ അച്ഛന് അശോകന് മകളെ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അഖിലയെ മതംമാറ്റിയതിന് പിന്നില്‍ മറ്റെന്തെങ്കിലും ഘടകങ്ങളുണ്ടോയെന്ന കാര്യം അഖിലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടികളെ മതംമാറ്റി ഭീകരവാദ സംഘടനകളിലെത്തിക്കുന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയെ അറിയിച്ചു. മനശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകലിന് ഇരയാണ് അഖിലയെന്നും എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ് അറിയിച്ചു. തെറ്റായ രീതിയില്‍ ഒരു മതവിശ്വാസത്തെ പഠിപ്പിച്ച് മനസ്സ് തട്ടിയെടുക്കുന്ന രീതിയാണ് ഇവിടെ നടന്നിരിക്കുന്നത്. അതിന് പിന്നില്‍ സംഘടിതമായ ഗൂഢശ്രമങ്ങള്‍ നടന്നിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം 89 സംഘടിത ശ്രമങ്ങളെപ്പറ്റി എന്‍ഐഎ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എഎസ്ജി പറഞ്ഞു. കോടതി അതു പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം ഗൂഢസംഘത്തിന്റെ ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. കേരള, മദ്രാസ് ഹൈക്കോടതികള്‍ ഇത്തരം കേസുകളിലെ വിവാഹങ്ങള്‍ നിരവധി തവണ റദ്ദാക്കിയിട്ടുമുണ്ട്. സംഘടിത മതംമാറ്റ കേസുകളില്‍ 9 എണ്ണത്തില്‍ പോപ്പുലര്‍ഫ്രണ്ടും വനിതാഫ്രണ്ടിന്റെ നേതാവ് സൈനബയും മതംമാറ്റകേന്ദ്രം സത്യസരണിയും യോജിച്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. യുവാക്കളെ വര്ഗ്ഗീയവല്ക്കരിക്കുന്നതിന് പ്രത്യേക രീതി പോപ്പുലര്‍ഫ്രണ്ട് സ്വീകരിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്, എഎസ്ജി മനീന്ദര്‍സിങ് വാദിച്ചു.
തീവ്ര ആശയങ്ങളുമായി ബന്ധപ്പെട്ട നിരവധി സന്ദേശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയായ ഷെഫിന് ജഹാനൊപ്പം അഖിലയെ അയക്കരുതെന്ന് അശോകന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് വാദിച്ചു. എന്നാല്‍ ഒരു ക്രിമിനലിനെ വിവാഹം കഴിക്കുന്നതില്‍ നിയമപരമായ വിലക്കുകളൊന്നും രാജ്യത്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോപ്പുലര്‍ഫ്രണ്ടുമായി ബന്ധപ്പെട്ട ശേഷമാണ് സിറിയയിലേക്ക് ആടു മേയ്ക്കാന്‍ പോകണമെന്ന വിചിത്രമായ നിലപാടിലേക്ക് അഖില എത്തിയതെന്ന് ശ്യാംദിവാന്‍ കോടതിയിയെ അറിയിച്ചു.
രാഹുല്‍ ഈശ്വര്‍ എടുത്ത വീഡിയോയില്‍ പെണ്‍കുട്ടിയെ അച്ഛന് മര്‍ദ്ദിക്കുന്നുവെന്നും താന്‍ ഏതു നിമിഷവും കൊല്ലപ്പെടുമെന്നും പറയുന്നുണ്ടെന്ന് ഷെഫിന് ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി അതിലേക്ക് കൂടുതല്‍ പോയില്ല.
മതംമാറ്റി വിവാഹം കഴിപ്പിച്ച മകള്‍ നിമിഷ അഫ്ഗാനിസ്ഥാനിലാണുള്ളതെന്ന അപകടം ചൂണ്ടിക്കാട്ടിയ ബിന്ദു സമ്പത്തിന്റെ അഭിഭാഷക ഐശ്വര്യഭാട്ടിയോട് ഹര്‍ജി അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഖിലയുടെ മൊഴി കേട്ട ഉടന്‍ അന്തിമ തീരുമാനം സ്വീകരിക്കില്ലെന്നും എന്‍ഐഎയുടെയും അശോകന്റെയും മറ്റുള്ളവരുടേയും വാദം വിശദമായി വീണ്ടും കേള്‍ക്കുമെന്നും അറിയിച്ച ശേഷമാണ് കോടതി പിരിഞ്ഞത്. അഖില ഭര്‍ത്താവിനൊപ്പം പോകണമെന്ന് ഈ ഘട്ടത്തില്‍ കോടതി പറയില്ലെന്നും ഒരാള്‍ വിശ്വാസത്തെ കാണിച്ച് മനസ്സ് തട്ടിയെടുത്താല്‍ സ്വതന്ത്രമായ തീരുമാനം സ്വീകരിക്കാന്‍ അഖിലയ്ക്ക് ആവില്ല എന്ന വാദം കണക്കിലെടുക്കുമെന്നും കോടതി അറിയിച്ചു. അടുത്ത മാസം 27ന് ഉച്ചകഴിഞ്ഞ് 3മണിക്ക് തുറന്ന കോടതിയിലാണ് അഖിലയുടെ മൊഴി എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: