വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്നപദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം സ്തംഭിച്ചിട്ട് ഒരാഴ്ചയാകുന്നു. പരിഹരമുണ്ടാക്കാതെ അധികാരികളും ഒളിച്ചോടുന്നു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒട്ടനവധി പ്രമുഖര്‍ സമരത്തിന് പരോക്ഷ പിന്തുണ നല്‍കുന്നുണ്ട്. വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമായതിനാല്‍ വോട്ടുബാങ്ക് ലക്ഷ്യംവച്ച് എല്‍ഡിഎഫും യുഡിഎഫും പ്രശ്നപരിഹാരത്തിന്താത്പര്യം കാണിക്കുന്നുമില്ല. സമരത്തിലൂടെ അദാനിഗ്രൂപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്നതായും ആരോപണമുണ്ട്. പണി തടസ്സപ്പെടുന്നതിലൂടെ ലക്ഷങ്ങളാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.
പദ്ധതി യഥാര്‍ഥ്യത്തിലേക്ക് കടക്കുമ്പോള്‍ ലഭിക്കാവുന്ന ജോലികളുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകളും ഇതിനിടയില്‍ സജീവമാണ്. അദാനിഗ്രൂപ്പ് ഏറ്റെടുത്ത സ്ഥലത്ത് സ്ഥാപിക്കപ്പെട്ടിരുന്ന ചില കുരുശടികളും മാറ്റിയിരുന്നു. സമീപത്തായി ചില പുതിയ കുരിശുപള്ളികളും പുനര്‍ജനിച്ചിട്ടുണ്ട്. മാറ്റിയവ അനുയോജ്യമായ സ്ഥലങ്ങളില്‍ അദാനിയുടെ ചെലവില്‍ നല്ലരീതിയില്‍ നിര്‍മിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പദ്ധതിക്കെതിരെ അടിസ്ഥാനമില്ലാത്ത പരാതികളാണ് ഉന്നയിക്കപ്പെടുന്നത്. സകല എതിര്‍പ്പുകളെയും അതിജീവിച്ച് ആദ്യഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.
തീരദേശവാസികളെ മുന്നില്‍ നിര്‍ത്തിയാണ് സമരം. നേരത്തെ വാഗ്ദാനം നല്‍കിയതടക്കം തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തീരുമാനം ആകുന്നതുവരെ പിന്തിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സമരരംഗത്തുള്ളവര്‍. പുനരധിവാസത്തിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും പക്ഷപാതം കാണിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. പ്രതിഷേധമുയരുമ്പോള്‍ മാത്രം തട്ടിക്കൂട്ടി ചര്‍ച്ചകള്‍ നടത്തുന്നെന്നും പറയപ്പെടുന്നു. ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി കരയോട് അടുത്ത് നടത്തിയ ടെസ്റ്റ് പൈലിംഗിനെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. മഴയെ തുടര്‍ന്നാണ് വീടുകള്‍ക്ക് വിള്ളലുണ്ടായതെന്ന വിലയിരുത്തലാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. ചില ഏജന്‍സികള്‍ നടത്തിയ പഠനത്തിലും ഇത് ശരിയാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നിഷേധാത്മകത നിലപാടിലാണ് പ്രദേശത്തെ ഇടവക.
തുറമുഖ ബാര്‍ജ് നിര്‍മാണത്തിന്റെ ഭാഗമായി വീണ്ടും ടെസ്റ്റ് പൈലിംഗ് നടത്താന്‍ അദാനി ഗ്രൂപ്പ് രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമാക്കി. നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങള്‍ക്കും ഈ മാസം 30 ന് നടക്കുന്ന ഉന്നതതലയോഗത്തില്‍ തീരുമാനം ഉണ്ടാക്കാമെന്നും അടുത്തമാസം ആദ്യവാരം തൊഴില്‍ നഷ്ടപ്പെട്ട കമ്പവലക്കാര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യാമെന്നും ഉറപ്പ് നല്‍കിയതോടെ ഇടവക നേതൃത്വം സമരം താത്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം സമരം തുടര്‍ന്നു. ഇടവക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് സമരം തുടരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: