നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ബ്ലോഡ് മാഫിയകള്‍ക്കെതിരെയുള്ള പരാതികള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുളളില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിങ്കള്‍ച്ചന്ത സ്വദേശി സെല്വമേരിക്കെതിരെ മേക്കോട് ആദിച്ചാന്നഗര് സ്വദേശി പുഷ്പലത നല്കിയ പരാതിയുടെ പേരിലും ഇരണിയല്‍ സ്വദേശി റോസ്മേരിക്കും ഭര്‍ത്താവിനുമെതിരെ കണ്ഠന്വിള സ്വദേശി മരിയദാസന് കൊടുത്ത പരാതിയുടെ പേരിലും രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുറമെ ഭൂതപാണ്ടി തിട്ടുവിള സ്വദേശി രൂപന്റെ പേരില്‍ പ്രഭാകുമാരി കൊടുത്ത പരാതിയിലും പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വട്ടിപ്പലിശയ്ക്ക് പണം നല്കി വീടും വസ്തുക്കളും ഈടാക്കി എഴുതിവാങ്ങിയ ശേഷം പണം നല്കിയാലും പണയവസ്തു തിരികെ നല്‍കാതെ പീഡിപ്പിച്ചു വന്നതിന്റെ പേരിലാണ് ജില്ലയൊട്ടാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ മിക്ക കേസുകളും. ജില്ലാതിര്‍ത്തിയായ പളുകല്‍, പനച്ചമൂട്, കളിയക്കാവിള തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നൂറുക്കണക്കിന് അന്തര്‍സംസ്ഥാന വട്ടിപ്പലിശ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ പലരും ഗുണ്ടകളാണ്. തിരുനെല്‍വേലി കളക്ടറേറ്റിനു മുന്നില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വട്ടിപ്പലിശാ സംഘത്തിന്റെ ഭീഷണി ഭയന്ന് തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തെ തുടര്‍ന്നാണ് ജില്ലയില്‍ പോലീസ് നടപടിക്ക് ജീവന് വച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: