ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റ്റിലോനിയും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആറ് കരാറുകളില്‍ ഒപ്പുവെച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
രാഷ്ട്രപതി ഭവന് മുന്നില്‍ നരേന്ദ്രമോദി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും അദ്ദേഹം ചര്‍ച്ച നടത്തി. റെയില്‍വെ സുരക്ഷിതത്വം സംബന്ധിച്ച സഹകരണം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സും ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും തമ്മില്‍ എഴുപത് വര്‍ഷത്തെ നയതന്ത്ര ബന്ധം സംബന്ധിച്ച ധാരണാപത്രം, ഊര്‍ജ്ജ രംഗത്തെ സഹകരണം,
സാംസ്കാരിക സഹകരണത്തിനുള്ള എക്സിക്യുട്ടീവ് പ്രൊട്ടോകോള്‍, ഇറ്റലിയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ പരിശീലന യൂണിറ്റും, ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന് സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം, ഇറ്റാലിയന്‍ വ്യാപാര ഏജന്‍സിയും ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മിലുള്ള പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം എന്നിവയാണ് ഒപ്പുവെച്ചത്.
ഭീകരത, സൈബര്‍ ആക്രമണം തുടങ്ങിയവക്കെതിരെ സംയുക്ത പോരാട്ടം നടത്താന്‍ തീരുമാനിച്ചതായി ഇരുപ്രധാനമന്ത്രിമാരും സംയുക്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സാമ്പത്തിക, രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ചയായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമാണ് തന്റെ സന്ദര്‍ശനമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ഇറ്റലിയും തമ്മില്‍ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് സാധ്യതകള്‍ ഏറെയുണ്ടെന്ന് മോദി വ്യക്തമാക്കി. നിക്ഷേപവും അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് വ്യവസായ പ്രതിനിധികളുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: