നവംബര്‍ ഒന്ന് മലയാള ഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഇതെഴുന്നയാള്‍ താമസിച്ചിരുന്നത് അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു. മറുനാട്ടില്‍ കുടിയേറിയ മലയാളികള്‍ക്ക് ഗൃഹാതുരത്വംകൊണ്ട് മാതൃഭാഷയോട് കൂടുതല്‍ ആഭിമുഖ്യമുണ്ടെന്ന് കരുതിയിരുന്നു. എന്നാല്‍ മലയാളമെന്നു കേട്ടാല്‍ അലര്‍ജിയുള്ളവരുടെ എണ്ണം മറുനാട്ടില്‍ കൂടിവരികയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
ചിക്കാഗോയുടെ പ്രാന്തപ്രദേശമായ ഡെസ്പ്ലയിന്‍സിലെ ഒരു സ്കൂളില്‍ രക്ഷകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് മകളുടെ കുട്ടിയോടൊപ്പം ഇതെഴുന്നയാള്‍ക്ക് പോകേണ്ടിവന്നു. അവിടെയുള്ള മലയാളി കുട്ടികളുടെ മാതാപിതാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ എന്നുകരുതിയാണ് ഞാന്‍ വേഷംകെട്ടി ഇറങ്ങിത്തിരിച്ചത്. സ്കൂളില്‍ ചെന്നപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ ധാരാളം മലയാളികളെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ അവരെല്ലാവരും ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനാണ് താല്‍പ്പര്യം കാണിച്ചത്. അവരുടെ കുട്ടികളാകട്ടെ ഭാവം കൊണ്ടുമാത്രമല്ല, ചേഷ്ടകള്‍ കൊണ്ടുപോലും സാക്ഷാല്‍ അമേരിക്കക്കാരായി മാറിക്കഴിഞ്ഞു. മനംമടുപ്പിക്കുന്ന ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാനും നാട്ടുകാരുമായി പച്ചമലയാളത്തില്‍ അല്‍പ്പം സംസാരിക്കാനും പോയ എനിക്ക് നിരാശനാകേണ്ടിവന്നു.
കേരളവും അമേരിക്കന്‍ സംസ്കാരത്തിന് അടിപ്പെടുകയാണ്. ഒരു മലയാളം വാക്കെങ്കിലും അറിയാതെ ഉച്ചരിച്ചുപോയാല്‍ ഉച്ചഭക്ഷണം തടയുന്ന സ്ഥാപനങ്ങളുണ്ടത്രെ. ഇംഗ്ലീഷുകാര്‍ നമ്മുടെ നാടുവിട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ ഇപ്പോള്‍ ഇംഗ്ലീഷിന്റെ സ്വാധീനം കൂടിവരികയാണ്. മലയാളം പറയുന്നതിനിടെയുള്ള ചിലരുടെ ഇംഗ്ലീഷ് പ്രയോഗം അസഹ്യമാണ്. മാതൃഭാഷയെ അവഹേളിക്കുന്നവരെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു. മലയാളിത്തമുള്ള ചില സ്ഥലനാമങ്ങള്‍ ഇംഗ്ലീകരിച്ച് വികൃതമാക്കിയവരും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴും ട്രിവാന്‍ഡ്രത്തുനിന്ന് ക്വയിലോണ്‍, ആലപ്പി, ട്രിച്ചൂര് വഴി കാലിക്കറ്റിന് പോകുന്നതാണ് പലര്‍ക്കും ഇഷ്ടം. തൊടുപുഴയ്ക്കു പകരം ‘ടച്ച് റിവര്‍’ എന്നും ചില പരിഷ്കാരികള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ഏതായാലും ഈ വിഷയത്തില്‍ ഒരു പുനര്‍ചിന്തനത്തിനുള്ള സമയം സമാഗതമായിരിക്കുന്നു.
വി. എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: