സര്‍ദാര്‍ വല്ലഭഭായിപട്ടേലിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയുണ്ടായി. പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കുവാനും അദ്ദേഹം മുന്‍കൈയെടുക്കുന്നു. ജീവിതത്തില്‍ ആദ്യവസാനം പട്ടേല്‍ ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നുവല്ലോ. അപ്പോള്‍ മോദിയുടെ നിലപാടിന്റെ രഹസ്യമെന്ത് ?
ഒരു കോണ്‍ഗ്രസ്സുകാരനാണ് ഈ ലേഖകനോടു ഇങ്ങനെ ചോദിച്ചത്. ചോദ്യം പ്രസക്തമാണ്. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നുമാത്രമല്ല, ഒരു നിമിഷം പോലും ജനസംഘത്തിലോ ബി ജെ പി യിലോ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയുമല്ല സര്‍ദാര്‍ പട്ടേല്‍. (ഈ പാര്‍ട്ടികള്‍ രണ്ടും അക്കാലത്തുണ്ടായിരുന്നുമില്ല.)
ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിന് വ്യത്യസ്തസ്വഭാവത്തോടുകൂടിയ മൂന്നു കാലഘട്ടങ്ങളുണ്ടായിരുന്നു. 1885-ല്‍ കോണ്‍ഗ്രസ്സ് രൂപീകരിക്കപ്പെട്ടതുമുതല്‍ 1905 -ലെ ബംഗാള്‍ വിഭജനംവരെ അതു പ്രവര്‍ത്തിച്ചിരുന്നത് അഭ്യസ്തവിദ്യരായ ഭാരതീയരുടെ ഒരു ക്ലബ്ബ് എന്ന നിലയിലായിരുന്നു. ബംഗാള്‍ വിഭജനത്തെ തുടര്‍ന്നുണ്ടായ ജനകീയപ്രക്ഷോഭമാണ് സ്വാതന്ത്ര്യസമരമായി മാറിയത്. സ്വാതന്ത്ര്യപ്രാപ്തി വരെ അതു തുടര്‍ന്നു. 42 വര്‍ഷം നീണ്ടുനിന്ന ആ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ഒരു പാര്‍ട്ടിയായിട്ടല്ല, പ്രസ്ഥാനമായിട്ടാണ് പ്രവര്‍ത്തിച്ചത്. അരവിന്ദഘോഷ്, ലോകമാന്യതിലകന്‍, മഹാത്മാഗാന്ധി എന്നിവര്‍ ആ കാലത്തെ മൂന്നുഘട്ടങ്ങളില്‍ നേതൃത്വംകൊടുത്ത മഹാരഥന്മാരാണ്. അതില്‍ ഗാന്ധിജിയാണ് 27 വര്‍ഷം തുടര്‍ച്ചയായി പ്രസ്ഥാനത്തെ നയിച്ചത്. സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെത്തിച്ചതും ഗാന്ധിജിയാണ്.
സ്വാതന്ത്ര്യം നേടി ആറുമാസത്തിനകം ഗാന്ധിജി ബലിദാനിയായി. അതിനുശേഷമാണ് കോണ്‍ഗ്രസ്സ് ഒരുരാഷ്ട്രീയ പാര്‍ട്ടിയായി മാറിയത്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു മാറ്റത്തിന്റെ ശില്പിയും നേതാവും. സ്വാതന്ത്ര്യസമരത്തില്‍ ഗാന്ധിജിയുടെ വലംകൈയായിരുന്ന സര്‍ദാര്‍പട്ടേല്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. 1950 -ല്‍ അദ്ദേഹം അന്തരിച്ചതോടെ നെഹ്റുയുഗം ആരംഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന നേതാക്കള്‍ പലരും കോണ്‍ഗ്രസ്സ് വിട്ടുപോയി. നെഹ്റുവുമായി വിയോജിപ്പുള്ള ജയപ്രകാശ് നാരായണ്‍, ഡോ.ശ്യാമപ്രസാദ് മുഖര്‍ജി, ആചാര്യ കൃപലാനി, ഡോ.അംബേദ്കര്‍ എന്നിവര്‍ വേറെ പാര്‍ട്ടികളുണ്ടാക്കി.
മുഖര്‍ജിയും പട്ടേലും കാബിനറ്റില്‍ യോജിച്ചു പ്രവര്‍ത്തിച്ചിരുന്നവരാണ്. അന്ന,് നെഹ്റുവിന്റെ നയങ്ങളോട്, അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ടിബറ്റ്, കശ്മീര്‍, ഹൈദരാബാദ്, ജുനഗഢ് പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസം പ്രകടമായിരുന്നു. ഹൈദരാബാദ്-ജുനഗഢ് പ്രശ്നങ്ങള്‍ ആഭ്യന്തരമന്ത്രി എന്നനിലയില്‍ പട്ടേല്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചു പരിഹരിച്ചു. ടിബറ്റും കശ്മീരും നെഹ്റു നേരിട്ടു കൈകാര്യം ചെയ്തു. അങ്ങനെ കൈലാസം ഉള്‍പ്പെട്ട ടിബറ്റ് നമുക്ക് നഷ്ടമായി. കശ്മീര്‍ നിത്യവും തലവേദന സൃഷ്ടിക്കുന്ന പ്രശ്നമായി തുടര്‍ന്നു.
അധികാരത്തിലേറാനുള്ള നെഹ്റുവിന്റെ തിടുക്കമാണ് വിഭജനത്തിനിടയാക്കിയത്. ഗാന്ധിജി അവസാനനിമിഷംവരെ വിഭജനത്തിനെതിരായിരുന്നു. ‘എന്നെ വെട്ടിമുറിക്കൂ, എന്നാലും ഭാരതമാതാവിനെ വെട്ടിമുറിക്കരുത്’ എന്ന ഗാന്ധിജിയുടെ അഭിപ്രായം വനരോദനമായിത്തീര്‍ന്നു. അതിന്റെ കെടുതികള്‍ ഭാരതമിന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാദിനമായാണ് രാഷ്ട്രം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ആഘോഷങ്ങളെ അതിശയിക്കുന്ന രീതിയില്‍ അതിവിപുലമായാണ് ഈ വര്‍ഷം രാഷ്ട്രീയ ഏകതാ ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയഐക്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുള്ള പ്രതിജ്ഞയെടുക്കല്‍, ബഹുജന റാലികള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ പരേഡ്, കൂട്ടയോട്ടം, പോസ്റ്റര്‍-ക്വിസ് മത്സരങ്ങള്‍, ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് പ്രത്യേകമായി അവതരിപ്പിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ഈ ദിനാചരണത്തിന്റെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്.
(ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: