പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ശബരിമലയില്‍ വനംവകുപ്പും ദേവസ്വംബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനായിട്ടില്ല.
മുഖ്യമന്ത്രിയുടെ ചേമ്പറിലും പിന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബരിമലയിലെ അവലോകന യോഗത്തിലുമെല്ലാം വനംവകുപ്പുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും ശബരിമലയിലെ തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ശബരിമലയില്‍ വനംവകുപ്പ് ഉന്നയിച്ച എല്ലാ തടസ്സങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നതായാണ് അനുഭവമെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നു.
തീര്‍ത്ഥാടനകാലത്ത് സന്നിധാനത്തെ വലിയ നടപ്പന്തലില്‍ വിരിവച്ച് വിശ്രമിക്കുന്ന അയ്യപ്പഭക്തര്ക്കിടയിലൂടെ ട്രാക്ടര്‍ കടന്നുപോകുന്നത് ഒഴിവാക്കാന്‍ നടപ്പന്തലിന് സമീപത്തുകൂടി ട്രാക്ടര്‍ റോഡ് നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായി. ഈറോഡ് ഏകദേശം മുപ്പത് മീറ്ററോളം വനഭൂമിയിലൂടെ പോകുന്നതിനാല്‍ അത് വനനിയമപ്രകാരം അനുവദിക്കാനാവില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. ഇതടക്കമുള്ള തര്‍ക്കങ്ങള്‍ എല്ലാം പരിഹരിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനുശേഷം പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ റോഡ്പണി ആരംഭിക്കുമെന്ന് ദേവസ്വംബോര്‍ഡ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ റോഡുപണിക്ക് അനുമതിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രേഖാമൂലം മറുപടി നല്‍കിയത്.
ഇതിനുപുറമേ പമ്പയില്‍നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗതപാതയില്‍ കരിക്ക് സ്റ്റാള്‍ അനുവദിക്കുന്നതിനും ശബരിപീഠത്തിലെ വെടിവഴിപാടിനുമെല്ലാം വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുകയാണ്. നേരത്തെ പമ്പയില്‍ ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് ബലിത്തറ നിര്‍മ്മിക്കുന്നതിനും വനംവകുപ്പ് തടയിട്ടിരുന്നു. വനം വകുപ്പു മന്ത്രിതന്നെ ദേവസ്വം മന്ത്രിക്ക് തര്‍ക്കവിഷയങ്ങള്‍ വീണ്ടും ഉന്നയിച്ച് കത്തുനല്‍കിയതായാണ് സൂചന.
മുഖ്യമന്ത്രി ശബരിമലയിലെത്തി അവലോകനയോഗം നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റതാക്കി നടത്താന്‍ മുന്‍കൈ എടുത്തെന്നും പ്രചരിപ്പിച്ചെങ്കിലും തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും ശബരിമലയിലെ പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമായില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: