ചെറുതോണി: വൈദ്യുതി വകുപ്പ് റോഡ് നിര്‍മ്മിക്കുവാനായി പഴയ റോഡിന്റെ ഭാഗങ്ങള്‍ കുത്തിപ്പൊളിച്ചിട്ടുള്ളതുമൂലം പണിക്കാവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ ആകുന്നില്ല, ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം തടസപ്പെട്ടു.
ജില്ലാ ആശുപത്രിക്ക് സമീപത്തുകൂടി നിര്‍മ്മാണ സ്ഥലത്തേക്കുള്ള റോഡില്‍ കമ്പിയും സിമന്റുമായി വന്ന ലോറികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തിനാല് ടണ്‍വീതം കമ്പിയുമായി വന്ന രണ്ട് ട്രയിലറുകളും, ഇരുപത് ടണ്‍ വീതം സിമെന്റുമായിവന്ന മറ്റു രണ്ട് ടോറസ്സുകളുമാണ് വഴിയില്‍ കുടുങ്ങിയത്. രണ്ട്
ദിവസമായി ലോഡ് ഇറക്കി തിരികെ പോവാന്‍ കഴിയാത്തതുമൂലം വാഹനത്തിന്റെ ജീവനക്കാരും ദുരിതത്തിലാണ്. ഡാം സേഫ്റ്റി വിഭാഗം റോഡുനിര്‍മ്മാണം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പണികള്‍ പൂര്‍ത്തീകരിക്കാത്തത് പ്രശ്നങ്ങള്‍ക്ക് കാരണം.
വരും ദിവസങ്ങളില്‍ പണി സ്ഥലത്ത് നിന്ന് 300 മീറ്റര്‍ താഴെ ലോഡ് ഇറക്കേണ്ടിവരുമെന്നും ഭാരിച്ച ചെലവുകള്‍ ഉണ്ടാകുന്നതായും സൈറ്റ് മാനേജര്‍ പറഞ്ഞു. 150ലധികം തൊഴിലാളികളാണ് വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. സാധനങ്ങള്‍ എത്താത്തതുമൂലം അന്‍പതിലധികം തൊഴിലാളികള്‍ ജോലിയില്ലാതെ സമയം നഷ്ടപ്പെടുത്തുന്നുവെന്നും മാനേജര്‍ പറഞ്ഞു. 15 ദിവസത്തേക്കുള്ള തടസം വൈദ്യുതി വകുപ്പ് അറിയിച്ചിരുന്നതനുസരിച്ച് ഒരു മാസത്തേയ്ക്കുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ചിരുന്നു.
എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും വൈദ്യുതി ബോര്‍ഡിന്റെ റോഡ് നിര്‍മ്മാണം എങ്ങുമെത്താത്തതിനാല്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം മുടങ്ങിയിരിക്കുകയാണ്. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം 2018 മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുവാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ വിഷയം രൂക്ഷമായിട്ടും വൈദ്യുതി മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരാരും ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: