കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വെ നാലായിരം മീറ്ററായി ദീര്ഘിപ്പിക്കുന്നതിനാശ്യമായ 255 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വ്വെ അടിയന്തരമായി ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നവംബറില്‍ തന്നെ സര്‍വ്വെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പുനരധിവാസമടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കണമെങ്കില്‍ സര്‍വ്വെ നടത്തേണ്ടത് ആവശ്യമാണെന്ന് കിയാല്‍ എംഡി പി.ബാലകിരണ്‍ യോഗത്തില്‍ അറിയിച്ചു.
വിമാനത്താവള നിര്‍മാണത്തിന്റെ എഞ്ചിനീയറിങ്ങ് മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തിയായതായി കിയാല്‍ എംഡി പി.ബാലകിരണ്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അറൈവല്‍ ടെര്‍മിനല്‍ ഏകദേശം പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടത്തിന്റെയും റണ്‍വെയുടെയും ജോലികള്‍ ജനുവരിയോടെ പൂര്‍ത്തിയാക്കാനാകും.
13 അന്താരാഷ്ട്ര കമ്പനികളടക്കം 20 കമ്പനികള്‍ സര്‍വ്വീസ് നടത്താനായി കിയാലിനെ സമീപിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് കമ്പനി റൂട്ട് ഉള്‍പ്പെടെ അന്തിമമാക്കി പ്രഖ്യാപിച്ചിട്ടുമുണ്ട്.
വിമാനത്താവളത്തിനാവശ്യമായ മറ്റ് സംവിധാനങ്ങള്‍ക്കുവേണ്ടിയുള്ള 25 കമേഴ്സ്യല്‍ ടെണ്ടര്‍ ഈ മാസം തന്നെ നടത്തും. വ്യോമയാന ഡയറക്ടര്‍ ജനറലിന്റേതടക്കമുള്ള സാങ്കേതിക അനുമതികളാണ് ഇനി ലഭിക്കാനുള്ളത്. ഇവയും നാല്, അഞ്ച് മാസത്തിനകം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മഴ കാരണം നിര്‍ത്തിവെച്ച പ്രവൃത്തികള്‍ കഴിഞ്ഞയാഴ്ചയാണ് പുനരാരംഭിച്ചത്. ഇപ്പോള്‍ 24 മണിക്കുര്‍ ഷിഫ്റ്റ് ആയി ജോലികള്‍ ചെയ്തു വരുന്നുണ്ട്. അഞ്ച് മാസത്തിനകം വിമാനത്താവളം ഉദ്ഘാടനം ചെയ്യാന്‍ കഴിയുംവിധം പ്രവൃത്തികള്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നും ബാലകിരണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: