മാഡ്രിഡ്: ഫിഫയുടെ ഒന്നാം നമ്പര്‍ ഫുട്ബോളര് ട്രോഫി ഏറ്റു വാങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ, എന്നിട്ടും എത്ര നിരാശനായി, എത്രമാത്രം തല കുനിച്ചാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം വിട്ടത്.
സ്പാനിഷ് ലീഗില്‍ ചാംപ്യന്മാരെന്ന അഹങ്കാരത്തോടെയാണ് പതിനഞ്ചാം സ്ഥാനക്കാരായ, അത്രയൊന്നും കേട്ടിട്ടില്ലാത്ത ജിറോണയെ നേരിടാന്‍ റയല്‍ ഇറങ്ങിയത്. നിശ്ചിത സമയത്തിന്റെ ലോങ് വിസില്‍ മുഴങ്ങുമ്പോള്‍ ജിറോണയുടെ ഹോം ഗ്രൗണ്ടായ മോണ്ടിലിവിയിലെ ആരാധകര്‍ പോലും ഞെട്ടി. അവര്‍ പോലും വിചാരിച്ചില്ല, അടുത്തിടെ മാത്രം ഒന്നാം ഡിവിഷനിലേക്ക് പ്രമോഷന് കിട്ടിയ സ്വന്തം ടീം കരുത്തരായ റയലിനെ അട്ടിമറിക്കുമെന്ന്.
ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയലിനെ ജിറോണ അട്ടിമറിച്ചത്. ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാമിനെ നേരിടാന്‍ ലണ്ടനിലേക്കു പുറപ്പെടുന്നതിന്റെ തലേന്നാണ് റയലിന് അപ്രതീക്ഷിത പരാജയമേറ്റത്. കരുത്തരൊന്നുമല്ലെങ്കിലും ജിറോണയെ നിസാരമായി കാണുന്നില്ലെന്ന് മത്സരത്തിനു മുമ്പ് റയല്‍ കോച്ച് സിനദിന്‍ സിദാന് പറഞ്ഞത് അറംപറ്റി.
പന്ത്രാണ്ടാം മിനിറ്റില്‍ ഇസ്കോയിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ വരാനിരിക്കുന്ന ഗോള്‍ മഴയുടെ തുടക്കം എന്നാണ് കരുതിയത് കഷ്ടിച്ച് പതിമൂവായിരത്തിലേറെ വരുന്ന കാണികള്‍. ജിറോണയുടെ ഹോം ഗ്രൗണ്ടായിട്ടും ഗാലറിയില്‍ പാറിയതേറെയും റയലിന്റെ പതാകകള്‍.
കൂടുതല്‍ ഗോള്‍ വഴങ്ങാതെ ഒന്നാം പകുതി കടന്നപ്പോള്‍ ഒന്നുറപ്പായി, പൊരുതാന്‍ തന്നെയാണ് ജിറോണയുടെ തീരുമാനം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ അവര്‍ അതു തെളിയിച്ചു.
അമ്പതാം മിനിറ്റിനു ശേഷം തുടരെ രണ്ടു ഗോളുകള്‍. റയലിന്റെ ഖ്യാതിക്കു മേല്‍ അടുത്തിടെയേറ്റ ഏറ്റവും വലിയ പ്രഹരങ്ങള്‍. 54-ാം മിനിറ്റില്‍ ക്രിസ്ത്യന്‍ സ്റ്റുവാനി സമനില ഗോള്‍ നേടി. നാലു മിനിറ്റുകള്‍ക്കു ശേഷം ക്രിസ്ത്യന്‍ പോര്‍ട്ടുവിന്റെ ബൂട്ടില്‍ നിന്ന് റയലിനെ ഞെട്ടിച്ച ഗോള്‍ വന്നു. (2-1).
റയലിന്റെ ഈ അപ്രതീക്ഷിത പരാജയത്തോടെ പട്ടികയില്‍ ബാഴ്സലോണയുടെ ലീഡ് എട്ടു പോയിന്റായി. ലയണല്‍ മെസിയുടേയും സംഘവും ഇപ്പോള്‍ പത്തു കളികളില്‍ നിന്ന് 28 പോയിന്റോയെ മുന്നില്‍ത്തന്നെയാണ്. അത്രയും തന്നെ കളികളില്‍ നിന്ന് 24 പോയിന്റുള്ള വലന്‍സിയയാണ് രണ്ടാമത്. റയല്‍ (20) മൂന്നാമത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത്ര മോശം തുടക്കം ലീഗില്‍ റയലിനുണ്ടായിട്ടില്ല. റൊണാള്‍ഡോയുടെ ഫോമിനെക്കുറിച്ചും സിദാന്റെ തന്ത്രങ്ങളിലെ പാളിച്ചകളെക്കുറിച്ചും ചര്‍ച്ച തുടങ്ങിയിട്ടുണ്ട് സ്പാനിഷ് മാധ്യമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: