കാകാമിഗാഹാര(ജപ്പാന്): ഏഷ്യാകപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വീണ്ടും മികച്ച ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ചൈനയെ തകര്‍ത്താണ് ഇന്ത്യയുടെ വനിതകള്‍ എ ഗ്രൂപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം കുറിച്ചത്.
ആദ്യ കളിയില്‍ സിങ്കപ്പൂരിനെ മറുപടിയില്ലാത്ത പത്തു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ട ഇന്ത്യ ഇന്നലെ ചൈനയില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പു നേരിട്ടു.
ഗുര്‍ജിത് കൗര്‍, നവ്ജോത് കൗര്‍, നേഹാ ഗോയല്‍, ക്യാപ്റ്റന്‍ റാണി റാംപാല്‍ എന്നിവര്‍ ചൈനീസ് വല ചചിപ്പിച്ചു. ചെനയുടെ ആശ്വാസ ഗോള്‍ ക്വിസിയ കുയിയുടെ വകയായിരുന്നു.
പത്തൊമ്പതാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ ഇന്ത്യക്കു ലീഡു നില്‍കി. മുപ്പത്തിരണ്ടാം മിനിറ്റില്‍ നവ്ജോത് കൗര്‍ ലീഡുയര്‍ത്തി (2-0). രണ്ടു ഗോളുകള്‍ വഴങ്ങിയ ചൈനീസ് വനിതകള്‍ പെട്ടെന്ന് ഉണര്‍ന്നു കളിച്ചു. ആറു മിനിറ്റുകള്‍ക്കു ശേഷം ക്വിസിയ കുയി ഗോള്‍ മടക്കി.
സമനില പിടിക്കാനുള്ള എതിരാളികളുടെ നീക്കങ്ങളെ ചെറുത്ത് നേഹ ഗോയല്‍ (49), ക്യാപ്റ്റന്‍ റാണി റാംപാല്‍ (58) എന്നിവരിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു. അടുത്ത കളിയില്‍ ഇന്ത്യ ഇന്ന് മലേഷ്യയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: