കൊച്ചി: കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍. പിന്തുണയുമായി കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കൂടിയായപ്പോള്‍ കൂടിക്കാഴ്ച സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമായി.
തൃശൂരില്‍ കേരള കലാമണ്ഡലത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷമായിരുന്നു സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ കണ്ടത്. കേന്ദ്ര പ്രതിരോധ മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി, കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ് എന്നിവരും കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ സന്നിഹിതരായി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത മറ്റ് പ്രമുഖര്‍.
പ്രധാനമന്ത്രി താമസിക്കുന്ന വെല്ലിങ്ങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടല്‍ താജ് വിവാന്റയില്‍ രാത്രി എട്ടിനാരംഭിച്ച കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളും പദ്ധതികള്‍ക്കായുള്ള അനുമതികളിലെ കാലതാമസവുമെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി.
തൃശൂരില്‍ നിന്നും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എത്തുന്നതിന് മുമ്പ് തന്നെ മന്ത്രിമാര്‍ ഓരോരുത്തരായി താജ് വിവാന്റയിലെത്തി തുടങ്ങിയിരുന്നു. ആദ്യമെത്തിയത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. തൊട്ടുപിന്നാലെ മന്ത്രിമാരായ എം.കെ. മുനീര്‍, കെ.പി. മോഹനന്, ആര്യാടന് മുഹമ്മദ്, പി.കെ. ജയലക്ഷ്മി, ഷിബു ബേബിജോണ്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, എ.പി. അനില്‍കുമാര്‍, പി.കെ. അബ്ദുറബ്ബ്, പി.ജെ. ജോസഫ്, ഗണേഷ് കുമാര്‍, അനൂപ് ജേക്കബ് എന്നിവരും. പ്രൊഫ. കെ.വി. തോമസും നേരത്തെ തന്നെ ഹോട്ടലിലെത്തി. ഏറ്റവുമൊടുവില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും.
പ്രധാനമന്ത്രി ഹോട്ടലിലെത്തിയ ശേഷമുള്ള ആദ്യചടങ്ങ് മന്ത്രി കെ.എം. മാണിയുടെ ബിയോണ്ട് കമ്യൂണിസം, ദ തിയറി ഓഫ് ടോയിലിങ് ക്ലാസ് എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേംബ്രിഡ്ജ് സര്‍വകലാശാലയുമായി ചേര്‍ന്ന് കേന്ദ്ര സര്‍വകലാശാല പുറത്തിറക്കിയ പുസ്തകം വൈസ് ചാന്‍സലര്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കേന്ദ്ര സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, പുനരധിവാസം എന്നിവയും ചര്‍ച്ചാവിഷയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: