തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി-20 മത്സരത്തിലെ ടിക്കറ്റ് വില്‍പ്പന പാളി. ടിക്കറ്റ് വാങ്ങാന്‍ എത്തിയ ഭൂരിഭാഗം പേരും നിരാശരായി മടങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന് പൊതുജനങ്ങള്‍ക്ക് നല്‍കാതെ ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്ന പരാതിയും ഉണ്ട്. പല വന്‍കിട സ്ഥാപനങ്ങളും തങ്ങളുടെ ഉത്പന്നങ്ങള്‍ക്കൊപ്പം ട്വന്റി-20 ടിക്കറ്റ് സൗജന്യമായി നല്‍കുമ്പോഴാണ് സാധാരണക്കാര്‍ ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരുന്നത്.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന സെര്‍വര്‍ തകരാര്‍മൂലം തുടക്കത്തിലേ പാളി. എത്രത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ വില്പന നടത്തിയെന്നതിന് കെസിഎ കൃത്യമായ മറുപടി നല്‍കുന്നുമില്ല. തുടര്‍ന്നാണ് ടിക്കറ്റ് വില്പനയിലെ പങ്കാളികളായ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലൂടെ ടിക്കറ്റ് വില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും നടന് മോഹന്‍ലാലിനെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിയതും. പക്ഷേ ബാങ്കുകളില്‍നിന്നു തുച്ഛമായ എണ്ണം ടിക്കറ്റ് മാത്രമാണ് ഇന്നലെ വില്‍പ്പന നടത്തിയത്. രാവിലെ മുതല്‍തന്നെ ടിക്കറ്റിനായി ക്യൂ നിന്നവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
ആയിരം രൂപയുടെ ടിക്കറ്റുകള്‍ ഫെഡറല്‍ ബാങ്കിന്റെ തലസ്ഥാനത്തെ മൂന്ന് ശാഖകളില്കൂടി ഇന്നലെ വില്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്. ക്യൂ നിന്ന വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് ഈ ശാഖകളില്കൂടി ആയിരം രൂപയുടെ ടിക്കറ്റ് ലഭിച്ചത്. 700 രൂപയുടെ ടിക്കറ്റിന്റെ കാര്യവും വ്യത്യസ്തമല്ല. ഉച്ചയ്ക്കു മുമ്പുതന്നെ ടിക്കറ്റ് വില്‍പ്പന കഴിഞ്ഞെന്നാണ് ബാങ്ക് ശാഖകള്‍ അറിയിച്ചത്. എന്നാല്‍ ബാങ്കുകളിലൂടെ എത്ര ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്ന കൃത്യമായ കണക്ക് വ്യക്തമാക്കാന്‍ കെസിഎയും തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: