തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥ മൂലം ഉണ്ടായ നഷ്ടത്തിന് ജനത്തെ പിഴിയാന്‍ കെഎസ്ഇബി ഒരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ മഴ കുറവായതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങുന്നതിന് അധികം പണം ചെലവഴിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് എന്ന നിലയില്‍ ഈടാക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ നീക്കം. ഇതിനായി റെഗുലേറ്ററി കമ്മിഷന് അപേക്ഷയും നല്കി. വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും കെഎസ്ഇബി മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണം.
യൂണിറ്റിന് 14 പൈസ സര്‍ച്ചാര്‍ജായി ഈടാക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. നവംബര്‍ എട്ടിന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നവംബര്‍ മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വന്നേക്കും. മൂന്നുമാസത്തിനിടെ എട്ട് ഏജന്‍സികളില്‍ നിന്നായി 3,632 ദശലക്ഷം യൂണിറ്റ് വാങ്ങിയ ഇനത്തില്‍ 74.65 കോടി രൂപയാണ് അധിക ബാധ്യതയായി ബോര്‍ഡ് പറയുന്നത്.
കെഎസ്ഇബിയുടേതല്ലാത്ത കാരണങ്ങളാലുള്ള വൈദ്യുതി ചെലവ് പരിഹരിക്കുന്നത് അപ്രതീക്ഷിത ചെലവായി കണക്കാക്കി നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വൈദ്യുതി നിരക്ക് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്യുക വഴി തങ്ങളുടെ വീഴ്ച മറയ്ക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വ്യവസായികള്‍ക്കും ഒരേ പോലെ യൂണിറ്റ് അടിസ്ഥാനത്തില്‍ വൈദ്യുതി വര്‍ദ്ധനവുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: