ആര്‍പ്പൂക്കര: തെരുവുനായയുടെ ആക്രമണത്തെതുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥികളടക്കം നാലുപേരെ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈപ്പുഴ മണിമലപ്പറമ്പില്‍ ഗൗതംറെജി, ആറ്റുവിളത്തോട്ടത്തില് ആതിര എന്നീ വിദ്യാര്‍ത്ഥികളെയും ആര്‍പ്പൂക്കര ചെറുകോല്‍ പുത്തന്‍പുരയില്‍ ജയകുമാര്‍(51)തോപ്പില്‍ കുട്ടന്(52)എന്നിവരെയുമാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ 9.30നോടെ സ്കൂളിന്റെ ഗേറ്റിന് സമീപത്തുവച്ചാണ് തെരുവുനായ കുട്ടികളെ ആക്രമിച്ചത്. ഈ ആക്രമണതത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് തോപ്പില്‍ കുട്ടന് പരിക്കേറ്റത്. ഇതേ തെരുവ് നായ വില്ലൂന്നിഭാഗത്തുവച്ച് ജയകുമാറിനെയും ആക്രമിച്ചു. പിന്നീട് നാട്ടുകാര്‍ ഈ നായയെ അടിച്ചുകൊന്നതായും പറയപ്പെടുന്നു.
ഒരിടവേളക്കുശേഷം ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജ് ഭാഗത്ത് തെരുവുനായയുടെ വിഹാരം വര്‍ദ്ധിച്ചിരിക്കുകയാണ്. വഴിയോരങ്ങളിലും മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഇവയ്ക്ക് വളരുവാനുള്ള സാഹചര്യം ഉണ്ടാക്കുന്നു. ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കൂട്ടിയിടുന്നതിനെതിരെ പ്രതിഷേധിക്കുവാനോ ഇത് നീക്കം ചെയ്യുവാനോ ആര്‍പ്പൂക്ക പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇവിടെ പ്രവര്‍ത്തിക്കുന്ന ശുചിമുറിയില്‍ നിന്നുള്ള മാലിന്യവും പൊതുനിരത്തിലേക്ക് ഒഴുകുകയാണ്. നിരവധി രോഗികളും സഹായികളും എത്തുന്ന ബസ് സ്റ്റാന്‍ഡ് പകര്‍ച്ച വ്യാധികളുടെ പ്രഭവകേന്ദ്രമാകുന്നുവെന്ന പരാതിക്കും ഏറെനാളത്തെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: