പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്താന്‍ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ കെ.കൃഷ്ണന്‍കുട്ടി. ജില്ലാ വികസന സമിതി യോഗത്തിലാണ് ജനതാദളിന്റെ ഈ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. സംഭവത്തേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
6 കോടി രൂപ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. കൂടാതെ തമിഴ്നാട് അനധികൃതമായി ചെക്ക് ഡാമുകള്‍ കെട്ടി ജലം കടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് കരാര്‍ വ്യവസ്ഥ ലംഘിക്കുന്നതില്‍ നിസഹായരാണെന്നും നിലവില്‍ ഡാമില്‍ 1300 ദശലക്ഷം ഘനയടി ജലമുണ്ടെന്നും രണ്ടാംവിളയ്ക്കായി 5000 ദശലക്ഷം ഘനയടി ജലം ആവശ്യമുണ്ടെന്നും സംയുക്തജലക്രമീകരണ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനു പുറമെ കേരളത്തിന്റെ പ്രദേശത്ത് കരാറിന് വ്യവസ്ഥയ്ക്കു വിരുദ്ധമായി അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംബന്ധിച്ചും കത്തില്‍ വ്യക്തമാക്കണമെന്ന് കെ.വി. വിജയദാസ് എം.എല്‍.എ ആവശ്യപ്പെട്ടു.
ശിരുവാണി ഡാമില്‍ ഡെഡ് വാട്ടര്‍ സ്റ്റോറേജിനു താഴെ തമിഴ്നാട് നാല് പൈപ്പുകള്‍ അനധികൃതമായി സ്ഥാപിച്ച് ജലം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജലകരാര്‍ പ്രകാരമുളള വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും രണ്ടാംവിള നഷ്ടമാകാതെ നോക്കണമെന്നും കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: