തൃശൂര്‍: തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഹോട്ടലില്‍ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ കേസില്‍ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിലെ തലവനടക്കം മൂന്ന് കാമറൂണ്‍ സ്വദേശികള്‍ പോലീസ് പിടിയിലായി. ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
ആഫ്രിക്കയിലെ കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര (52), സിമോ ഫോട്സോ വിക്ടര്‍ (49), ടെനെ ഫോങ്കോ ഗുസ്താവേ ജൂലിസ് ബോലിസ് (42) എന്നിവരാണ് പിടിയിലായത്. ഈ മാസം ആറിന് തൃശൂരിലെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയ രണ്ട് വിദേശികളും മലയാളിയായ ഒരാളും കൊണ്ടുവന്ന ബാഗില്‍ നിന്നാണ് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള കടലാസുകളും കണ്ടെടുത്തത്.
കളളനോട്ട് വിതരണം ചെയ്യാനെത്തിയ സംഘം പോലീസിന്റെ സാന്നിധ്യം ഉണ്ടെന്ന് സംശയം തോന്നിയതോടെ മുറിയെടുക്കാതെ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഘത്തിലെ മലയാളിയായ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അശോകന് നേരത്തെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാമറൂണ്‍ സ്വദേശികളെക്കുറിച്ച് വിവരം ലഭിച്ചത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളും തെളിവായി.
കള്ളനോട്ട് ഉപേക്ഷിച്ച ശേഷം ബസ് മാര്‍ഗ്ഗം ഇവര്‍ ബാംഗ്ലൂരിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് സിറ്റി ഷാഡോ പോലീസ് സംഘം ബെംഗളൂരുവിലെത്തിയാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടി.
പിടിയിലായവര്‍ പലരാജ്യങ്ങളിലായി പലതരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. എടിഎം പിന് നമ്പര്‍ ചോദിച്ച് മൊബൈലില്‍ വിളിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായും അന്താരാഷ്ട്ര ലോട്ടറിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സമ്മാനം അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയിട്ടുള്ളതായും പോലീസ് പറഞ്ഞു.
ആഡംബരപൂര്‍ണമായ ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ആറ് ലക്ഷത്തോളം രൂപയുടെ ഇന്ത്യന്‍ കറന്‍സിയും കമ്പ്യൂട്ടറുകള്‍ പ്രിന്ററുകള്‍, സ്കാനറുകള്‍, പന്ത്രണ്ടോളം മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ കണ്ടെടുത്തിട്ടുണ്ട്.
തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്.നായരുടെ നേതൃത്വത്തില്‍ എസിപി പി. വാഹിദ്, ഈസ്റ്റ് സിഐ കെ.സി. സേതു, ഈസ്റ്റ് എസ്ഐ ജിജോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: