തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം സ്തംഭിച്ചിട്ട് ഒരാഴ്ചയായി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കളക്ടറുടെ സാന്നിധ്യത്തില്‍ ഇന്നലെ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സമരം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പു ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമരക്കാര്‍. ഇതോടെ തുറമുഖ നിര്‍മാണം അനിശ്ചിതത്വത്തിലായി.
ഒന്നാംഘട്ട നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിനില്ക്കുമ്പോള് ഇടവകയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ സമരം നടത്തുന്നതിന് പിന്നില്‍ വന്ലോബികള്ക്കും പങ്കുണ്ട്. സമരം മൂര്‍ച്ഛിക്കുമ്പോള്‍, രണ്ടാം ഘട്ടനിര്‍മ്മാണത്തിന് പ്രദേശത്തുള്ളവര്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാനത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇവര്‍ തന്നെ ശ്രമിക്കും. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് ജോലിയും തരപ്പെടുത്തും.
പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരമായതിനാല്‍ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴാതെ നോക്കേണ്ടത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യമാണ്. അദാനി ഗ്രൂപ്പിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. പണി തടസ്സപ്പെടുന്നതിലൂടെ ലക്ഷങ്ങളാണ് ഓരോ ദിവസവും നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: