തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിരട്ടലില്‍ കാനത്തിന്റെ ഭീഷണികള്‍ക്ക് ആയുസ്സ് ഒരാഴ്ച മാത്രം. വിരട്ടലിനെ തുടര്‍ന്ന് പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാനം. കാനത്തിന്റെ ശക്തമായ അഭിപ്രായങ്ങളുടെ കാലാവധി അടുത്ത മന്ത്രിസഭായോഗം വരെ അല്ലെങ്കില്‍ അടുത്ത എല്‍ഡിഎഫ് യോഗം വരെ മാത്രം. കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയ ശേഷം നിലപാടുകളില്‍ നിന്ന് പിന്‍വാങ്ങുന്നത് പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണെന്ന് സിപിഐയ്ക്കുള്ളില്‍ തന്നെ കാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
ഭരണപങ്കാളിയായി നിന്നുകൊണ്ട് വിവാദ വിഷയങ്ങളിലുള്ള കാനത്തിന്റെ പ്രതികരണം പലപ്പോഴും പ്രതിപക്ഷനേതാവിന്റെ സ്വരത്തിലാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി ഏറ്റവും ഒടുവില്‍ എജി വിഷയം വരെ ഇതാണ് സൂചിപ്പിക്കുന്നത്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി അറിയാതെ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചതിനെതിരെ കാനം ശക്തമായി പ്രതികരിച്ചിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം കൂടി തീരുമാനമെടുത്താല്‍ എന്തെങ്കിലും നടക്കുമോ എന്നായിരുന്നു കാന ത്തിന്റെ ചോദ്യം.
കൂടാതെ, കൈയേറ്റം ഒഴിപ്പിക്കാന്‍ ജെസിബി വേണ്ട, നിശ്ചയദാര്‍ഢ്യം മതിയെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത എല്‍ഡിഎഫ് യോഗം വരെയേ ഇതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. സബ്കളക്ടറെ ഇടുക്കിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് തൂക്കിയെറിഞ്ഞപ്പോള്‍ മൂക്കത്ത് വിരല്വയ്ക്കാനേ കാനത്തിനായുള്ളൂ. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാകട്ടെ വായ തുറക്കാനുമായില്ല.
കുട്ടി ജനിക്കുന്നതിന് മുന്‍പ് നൂലുകെട്ടേണ്ട കാര്യമി ല്ലെന്നായിരുന്നു അതിരപ്പിള്ളി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് കാനത്തിന്റെ പ്രതികരണം. എന്നാല്‍ ജലസേചന പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ കാനത്തിന് മിണ്ടാട്ടമില്ല. ഏറ്റവും ഒടുവില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ എജിക്കെതിരെ കാനം രംഗത്തു വന്നു.
എജിക്ക് സര്‍ക്കാരിന് മുകളില്‍ അധികാരമില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. മന്ത്രിസഭാ യോഗം നാളെ നടക്കാനിരിക്കെ കാനം അയഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം എജി നിലപാട് കടുപ്പിച്ചതോടെ കാനം പത്തിമടക്കി. യുഎഇ കോണ്‍സുലേറ്റിന് തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം റവന്യൂ മന്ത്രി അറിയുന്നത് കാബിനറ്റ് യോഗത്തിലാണ്.
പ്രതിഷേധം ഉള്ളിലൊതുക്കി സമ്മതം മൂളാനേ മന്ത്രിക്കു സാധിച്ചുള്ളൂ. കാനം എതിര്‍ത്തെങ്കിലും പിന്നീട് അഭിപ്രായം ഒന്നും പറഞ്ഞില്ല.തങ്ങള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്യം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ മന്ത്രിമാരാരും ഇപ്പോള്‍ മന്ത്രിസഭായോഗങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറില്ല. നിയമമന്ത്രി എ.കെ ബാലന് ഒട്ടുമിക്ക കാര്യങ്ങളിലും അഭിപ്രായം പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി ബാലനും പിന്‍വലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: