ആലപ്പുഴ: കമ്മ്യൂണിസ്റ്റാചാര്യന്‍ പി. കൃഷ്ണപിള്ളയുടെ സ്മാരകം പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സിപിഎമ്മുകാര്‍ തകര്‍ത്തിട്ട് ഇന്ന് നാല് വര്‍ഷം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രതികളുമായി വി.എസ്. അച്യുതാനന്ദന് അടുത്ത ബന്ധം ഇപ്പോഴും തുടരുന്നത് വിവാദമാകുന്നു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി മുന്‍ സെക്രട്ടറി പി. സാബു, സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരാണ് കേസിലെ പ്രതികള്‍. ലതീഷുമായാണ് അച്യുതാനന്ദന് അടുത്ത ബന്ധം തുടരുന്നത്.
കഴിഞ്ഞ 27ന് ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാരെ കാണാന്‍ വിഎസ് എത്തിയപ്പോള്‍ ലതീഷും പങ്കെടുത്തതാണ് പുതിയ വിവാദം. സമരത്തെ കുറിച്ച് അച്യുതാനന്ദനോട് വിശദീകരിച്ചതും ലതീഷായിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരുമായി മുതിര്‍ന്ന നേതാവ് തന്നെ ബന്ധം തുടരുന്നത് പ്രവര്‍ത്തരെ ആശയകുഴപ്പത്തിലാക്കി.
സ്മാരകം തകര്‍ത്ത കേസില്‍ ഇവരല്ല യഥാര്‍ത്ഥ പ്രതികളെന്ന നിലപാടാണ് നേരത്തെ തന്നെ വിഎസ് പരസ്യമായി സ്വീകരിച്ചിരുന്നത്. ഇവരെ കുറ്റക്കാരാണെന്ന് വിധിച്ച് പാര്‍ട്ടി നടപടി സ്വീകരിച്ചതിലും വിഎസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൃഷ്ണപിള്ള ഒളിവില്‍ കഴിയുന്നതിനിടെ മരിച്ച മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലെ സ്മാരകം 2013 ഒക്ടോബര്‍ 31ന് അര്‍ദ്ധരാത്രിയാണ് കത്തിച്ചത്.
പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
കൃഷ്ണപിള്ളയുടെ പേരില്‍ കോടികള്‍ പിരിച്ച് ജില്ലാഓഫീസിനായി ബഹുനിലമന്ദിരം ആലപ്പുഴയില്‍ പടുത്തുയര്‍ത്തിയ സിപിഎം നേതൃത്വം പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരകമന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിച്ചിരുന്നില്ല. അതിനാലാണ് ഇരുട്ടിന്റെ മറവില്‍ സ്മാരകത്തില്‍ അതിക്രമം നടത്താന്‍ അക്രമികള്‍ക്ക് കഴിഞ്ഞതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. പി. കൃഷണപിള്ളയുടെ പേരില്‍ സാംസ്ക്കാരിക കേന്ദ്രം തുടങ്ങുമെന്ന് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: