പാലക്കാട്: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ജനങ്ങളോട് വ്യക്തമായി ഒന്നും പറയാനില്ലാതെ വെറും ചടങ്ങ് യാത്രകളായി മാറി. യാത്രയുടെ പരാജയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാകെ നിരാശരാണ്. ബിജെപി നടത്തിയ ജനരക്ഷായാത്രയ്ക്ക് ലഭിച്ച സ്വീകരണത്തില്‍ വിറളിപൂണ്ട് ആരംഭിച്ച യാത്രയില്‍, ഓരോ ദിവസം കഴിയുന്തോറും സിപിഎമ്മിന്റെ ബിജെപി പേടി കൂടുതല്‍ വെളിപ്പെടുത്തുന്നു.
പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ചത്തെ മൂന്നു പരിപാടികളും ബിജെപി പേടി ശരിവെച്ചു. ”ജനജാഗ്രതാ യാത്ര പെട്ടെന്നു തീരുമാനിച്ചതാണ്. അതിനാല്‍ പ്രവര്‍ത്തകര്‍ക്ക് തയ്യാറെടുപ്പിന് കഴിഞ്ഞില്ല. എങ്കിലും വിജയമാണ്,” സിപിഐയുടെ മണ്ഡലമായ പട്ടാമ്പിയില്‍ തിങ്കളാഴ്ച ആദ്യ യോഗത്തില്‍ യാത്രാ നായകന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതിങ്ങനെയാണ്. മലപ്പുറത്തുനിന്ന് പാലക്കാട്ടെത്തിയ യാത്രയുടെ ആദ്യ പരിപാടിയായിരുന്നു.
ഒരു മണിക്കൂര്‍ പ്രസംഗം: ആദ്യ 10 മിനുട്ട് ഒന്നരവര്‍ഷത്തെ സംസ്ഥാന ഭരണനേട്ടം ചുരുക്കിപ്പറഞ്ഞു. തുടര്‍ന്ന് 40 മിനുട്ട് ജനരക്ഷാ യാത്രയായിരുന്നു വിഷയം. അവസാന 10 മിനുട്ട് യുഡിഎഫ്-കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക്.
കാതലായ പ്രശ്നങ്ങളിലൊന്നും ഇടപെടാതെയാണ് യാത്ര തുടരുന്നത്. ജനജാഗ്രതാ യാത്ര തുടങ്ങിയ ശേഷം കോടിയേരി അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു മറുപടിയും പറയുന്നില്ല. ഇടത് എംഎല്‍എമാര്‍ക്ക് കള്ളക്കടത്തുകാരുമായുള്ള ബന്ധത്തെക്കുറിച്ചും യാത്രാനായകനായ കോടിയേരിയും കാനം രാജേന്ദ്രനും കള്ളക്കടത്തുകേസിലെ പ്രതിയുടെയും സ്വാശ്രയകോളേജിന്റെയും വാഹനമുപയോഗിച്ചതിനെയും കുറിച്ചും വിശദീകരണം നല്‍കുന്നുമില്ല. യാത്രയിലുടനീളം ബിജെപിയുടെ ജനരക്ഷായാത്രയെ കുറിച്ചു മാത്രമാകുന്നു പരാമര്‍ശങ്ങള്‍.
ബിജെപി, ആര്‍എസ്എസ്, മോദി, കേന്ദ്രഭരണം, യോഗി, അമിത് ഷാ, കുമ്മനം, യുപി, മദ്ധ്യപ്രദേശ്, ഗോവ, ഛത്തീസ്ഗഢ്… ഇങ്ങനെ പോകുന്നു വിഷയങ്ങള്‍. ഒക്കെയും കഴമ്പില്ലാത്ത വിമര്‍ശനങ്ങളും നുണ പ്രചാരണങ്ങളും. തരംതാണ ശൈലിയില്‍ അമിത് ഷായെയും മറ്റും പരിഹസരിച്ചാണ് കോടിയേരി ശുഷ്കമായ കാണികളുടെ കയ്യടി നേടുന്നത്.
ബിജെപി, കേന്ദ്രത്തിലും 18 സംസ്ഥാനങ്ങളിലും ഭരിക്കുന്നു. അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തനം തടയുന്നു. ദല്‍ഹിയിലെ സിപിഎം കേന്ദ്ര ഓഫീസ് 15 ദിവസം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല… എന്നിങ്ങനെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ വിവരിച്ചപ്പോള്‍ അണികളിടെ മുഖത്ത് പ്രതിഫലിച്ചത് നിരാശ. സംസ്ഥാന ബജറ്റിലെ വനിതാ ക്ഷേമ പദ്ധതികളും പട്ടികജാതിക്കാര്‍ക്ക് ജോലി നിയമനവും മറ്റും നേട്ടമായി വിവരിച്ച്, ഷാര്‍ജ ഭരണാധികാരിയെക്കൊണ്ട് അവിടത്തെ ജയില്‍ വാസികളായ മലയാളികളെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി നടപടി എടുപ്പിച്ചതുവരെയാണ് നേട്ടങ്ങളായി നിരത്തുന്നത്.
എന്നാല്‍ സര്‍ക്കാരിനെതിരെ അടിക്കടി ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പരാമര്‍ശ വിഷയമാകുന്നതേയില്ല. ഭരണത്തിന്റെ ചുരുങ്ങിയ കാലത്തിനിടയില്‍ രണ്ട് മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടി വന്നതും ഭൂമികൈയേറ്റത്തില്‍ ഒരു മന്ത്രിതന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതുമൊന്നും വിശദീകരണ വിഷയങ്ങളായതേയില്ല. ചുരുക്കത്തില്‍ ബീജെപി പേടിയില്‍ രൂപം കൊണ്ട പ്രചരണമായി യാത്രമാറുമ്പോള് ഇടതുമുന്നണി അണികളാകെ നിരാശയിലും ആശങ്കയിലുമാകുന്നു. ജാഗ്രത നഷ്ടപ്പെട്ട ജനജാഗ്രതായാത്ര വലിയ പരാജയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: