ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ബംഗാള്‍ സര്‍ക്കാരിനും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും രൂക്ഷവിമര്‍ശനം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമം ചോദ്യം ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് പരാതിപ്പെടാനാകില്ല. വ്യക്തികള്‍ക്ക് നിയമത്തിനെതിരെ കോടതിയെ സമീപിക്കാം. സര്‍ക്കാരുകള്‍ക്ക് സാധിക്കില്ല. വ്യക്തിപരമായി മമതാ ബാനര്‍ജി ഹര്‍ജി നല്കിയാല് പരിഗണിക്കാന്‍ തയ്യാറാണ്.
ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഒരു മാസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം കൊമ്പുകോര്‍ക്കുന്ന മമതയ്ക്ക് നിയമപരമായ തിരിച്ചടിയായി കോടതിയുടെ പരാമര്‍ശം.
ഉത്തരവ് അംഗീകരിക്കുന്നതായും ഹര്‍ജി കോടതി തള്ളിയിട്ടില്ലെന്നും മമത പ്രതികരിച്ചു. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആധാര്‍ നിയമത്തെ ചോദ്യം ചെയ്യില്ല. പകരം തൊഴില്‍ മന്ത്രാലയത്തിന്റെ ആധാര്‍ ബന്ധിപ്പിക്കാനുള്ള നോട്ടിഫിക്കേഷന്‍ എതിര്‍ക്കും. ബന്ധം വിച്ഛേദിച്ചാലും തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം മമത പ്രസംഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: