കൊച്ചി : റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനു ഏഴാം പ്രതിയാണ്. കേസിന്റെ തുടക്കം മുതല്‍ ഉദയഭാനുവിനെതിരെ ആരോപണം ഉയര്‍ന്നെങ്കിലും അദ്ദേഹത്തിനെതിരെ ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നു കോടതി പറഞ്ഞൂ. ഈ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലോ കോടതിയിലോ കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഹര്ജിക്കാരന് എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ലെന്ന വാക്യം പ്രസക്തമാണെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും ഹൈക്കോടതി നീക്കി.
ഉദയഭാനുവിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നു കോടതി ഉത്തരവ് പറയുന്നു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന വാദം അംഗീകരിക്കാതിരിക്കാനാവില്ല. പ്രതികളായ ചക്കര ജോണിയ്ക്കും ഡ്രൈവര്‍ക്കും ഉദയഭാനുവുമായുള്ള ബന്ധം തെളിയിക്കണം. ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും അറിയേണ്ടതുണ്ട്. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി ചില രേഖകള്‍ കണ്ടെടുത്തിരുന്നു.
ഉദയഭാനുവും ജോണിയും രാജീവിനെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങളില്‍ ഒപ്പിടുവിച്ചെന്ന ആരോപണത്തെക്കുറിച്ച് അറിയാനും ഉദയഭാനുവിനെ ചോദ്യം ചെയ്യണം. മുദ്രപ്പത്രങ്ങളില്‍ ഒപ്പുവച്ചശേഷം രാജീവിനെ വകവരുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതിലെല്ലാം വിശദമായ അന്വേഷണം വേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായ കേസില്‍ സത്യം കണ്ടെത്താന്‍ മൂന്നാം മുറയും അധിക്ഷേപവും പാടില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ കേസന്വേഷണവും പ്രതിയുടെ അറസ്റ്റും തടഞ്ഞ് ഇടക്കാല ഉത്തരവ് നല്‍കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. നേരത്തെ മറ്റൊരു സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്. അന്വേഷണം തടസപ്പെടുത്തുന്ന ഇടക്കാല ഉത്തരവാണ് ഒക്ടോബര്‍ മൂന്നിന് സിംഗിള്‍ബെഞ്ച് നല്‍കിയതെന്ന് പ്രോസിക്യൂഷനും കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖിലിന്റെ അഭിഭാഷനും വാദിച്ചിരുന്നു.
രാജീവ് ഇടനിലക്കാരനായി വന്‍തോതില്‍ ഭൂമിവാങ്ങാന്‍ ഉദയഭാനു കരാര്‍ ഉണ്ടാക്കിയതായി കേസ് ഡയറിയില്‍ നിന്ന് വ്യക്തമാണെന്നും പല കേസിലും രാജീവിനു വേണ്ടി അഡ്വ. ഉദയഭാനു ഹാജരായതായി രേഖകളുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അകന്നതോടെ പണം ആവശ്യപ്പെട്ട് ഉദയഭാനു രാജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് പറയുന്നത്.
പണം വാങ്ങിയിട്ടില്ലെന്ന നിലപാടാണ് രാജീവ് സ്വീകരിച്ചത്. അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിന് വേണ്ടി അഡ്വ. ഉദയഭാനുവാണ് ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പക വീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്നും പ്രോസിക്യൂഷന് വാദിച്ചു.
സെപ്തംബര്‍ 29 ന് നെടുമ്പാശേരി നായത്തോട് സ്വദേശി വി.എ രാജീവിനെ ചക്കരജോണിയടക്കമുള്ള പ്രതികള്‍ തവളപ്പാറയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: