ആലപ്പുഴ: തനിക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നു പ്രഖ്യാപിച്ച മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍, നിയമ സംവിധാനങ്ങളെയും കേരളത്തിലെ ജനങ്ങളേയും പരസ്യമായി വെല്ലുവിളിച്ചു. കായല്കൈയേറ്റക്കേസില് ചാണ്ടിക്കെതിരെ കടുത്ത നിലപാടുമായി രംഗത്തു വന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഈ വെല്ലുവിളി.
ജനജാഗ്രതായാത്രയ്ക്ക് ആലപ്പുഴയില്‍ സംഘടിപ്പിച്ച സ്വീകരണമായിരുന്നു വേദി. ഭൂമി കയ്യേറ്റക്കാരനെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്കിയ ചാണ്ടി അണിയിച്ച പുഷ്പമാല ഒരു ഉളുപ്പുമില്ലാതെ സ്വീകരിച്ച് കാനം ജനങ്ങള്‍ക്കെതിരായ മന്ത്രിയുടെ യുദ്ധപ്രഖ്യാപനം കേട്ടിരുന്നു. കള്ളക്കടത്തുകാര്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണ് ജാഗ്രതാ യാത്ര നടത്തുന്നതെന്ന് കാനവും കൂട്ടരും കുട്ടനാട്ടില്‍ അടിവരയിട്ട് ഉറപ്പിച്ചു.
കാനം നയിക്കുന്ന യാത്രയുടെ സ്വീകരണ യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ചാണ്ടി. തന്റെ കയ്യേറ്റം കണ്ടെത്തി തെളിയിക്കണം. തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കും. തനിക്കെതിരെ ചെറുവിരലനക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസിലാകാത്തവര്‍ക്ക് വേണ്ടിയാണ് വിശദീകരണമെന്നു ചാണ്ടി ഭീഷണിസ്വരത്തില്‍ പറഞ്ഞത് തൊട്ടടുത്തിരുന്ന കാനത്തെ ഉദ്ദേശിച്ചു തന്നെയായിരുന്നു. തന്നെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്താനും മന്ത്രി മറന്നില്ല. പിണറായി അടുത്ത 15 കൊല്ലം കേരളം ഭരിക്കുമെന്നും ചാണ്ടി പറഞ്ഞു.
സിപിഐ കയ്യാളുന്ന റവന്യൂവകുപ്പില്‍ നിന്ന് ചാണ്ടിക്കെതിരെ ശക്തമായ നീക്കം നടക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് കാനത്തെ വേദിയിലിരുത്തി തനിക്കു പറയാനുള്ളതെല്ലാം ചാണ്ടി പറഞ്ഞത്. ആ റിപ്പോര്‍ട്ടു വന്നു- ഈ റിപ്പോര്‍ട്ടു വന്നു.. മറ്റേ റിപ്പോര്‍ട്ടുവന്നു എല്ലാം ചുമ്മാതല്ലേ? ചാണ്ടി ചോദിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദേശമനുസരിച്ച് കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിനെ പരിഹസിക്കുകയായിരുന്നു മന്ത്രി. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ക്രിമിനല്‍ കേസ് വരെ എടുക്കാവുന്ന കുറ്റമാണ് ചാണ്ടി നടത്തിയതെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി നയിക്കുന്ന വടക്കന്‍ മേഖലാ യാത്രയില്‍ നിന്ന് ആരോപണ വിധേയനായ എംഎല്‍എ അന്‍വറിനെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ ആരോപണം നേരിടുന്ന ചാണ്ടിയെ തെക്കന്‍ മേഖലാ യാത്രയില്‍ പങ്കെടുപ്പിച്ചതും ചര്‍ച്ചയായിട്ടുണ്ട്.
സ്വര്ണകള്ളക്കടത്തുകാരന്റെ കൂപ്പറില്‍ യാത്ര ചെയ്ത്, അവരുടെ വിരുന്നില്‍ പങ്കെടുത്ത് കോടിയേരി ബാലകൃഷ്ണനും, ഭൂമാഫിയയ്ക്ക് മുന്നില്‍ തലകുനിച്ച് കാനം രാജേന്ദ്രനും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. സിപിഎം ഒരുക്കിയ കുരുക്കിലാണ് കുട്ടനാട്ടില്‍ കാനം പെട്ടത്. സ്വീകരണയോഗത്തില്‍ പങ്കെടുത്തതും കാനത്തിന്റെ സാന്നിധ്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞതും സിപിഎം ഒരുക്കിയ കെണിയാണെന്നും ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: