തിരുവനന്തപുരം: കഠിനംകുളം മര്യനാട് മത്സ്യത്തൊഴിലാളി ഡൊമിനിക്ക് വധക്കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തിരുവനന്തപുരം ആറാം അഡീ.സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവരുടെ ശിക്ഷ ബുധനാഴ്ച വിധിക്കും. ഡൊമിനിക്കിന്റെ മകള്‍ ഡാളി എന്ന ഷാമിനി (34), ഭര്‍ത്താവ് ബിജില്‍ റോക്കി (40), പൊതുപ്രവര്‍ത്തകനും അയല്‍വാസിയുമായ നാഗപ്പന് എന്നിവരാണ് ഒന്നും, രണ്ടും, അഞ്ചും പ്രതികള്‍. കേസിലെ നാലാം പ്രതി ഡേവിഡ് ഒളിവിലാണ്.
2007 ഓഗസ്റ്റ് ആറിന് ഡൊമിനിക്ക് ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു.പോലീസില്‍ പോലും വിവരമറിയിക്കാതെ മര്യനാട് ദേവാലയ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഡൊമിനിക്കിന്റെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് സഹോദരി പുഷ്പ ലില്ലി അന്നത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്കി. മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശ പ്രകാരം 2007 ഒക്ടോബര്‍ 9 ന് ആര്‍ഡിഒയുടെയും തഹസീല്‍ദാരുടെയും സാന്നിദ്ധ്യത്തില്‍ സെമിത്തേരിയില്‍ നിന്ന് ജഡം പുറത്തെടുത്ത് പോസ്റ്റമോര്‍ട്ടം നടത്തിയതോടെ തലയ്ക്കേറ്റ പ്രഹരമാണ് മരണകാരണമെന്നു വ്യക്തമായി. ഡൊമിനിക്കിന്റെ സഹോദരിയുടെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സ്വത്ത് പങ്കു വയ്ക്കുന്ന കാര്യത്തില്‍ മക്കളും മരുമകനും ഡൊമിനിക്കുമായി വാക്കേറ്റം നടന്നു. തുടര്‍ന്ന് ഇവര്‍ ഡൊമിനിക്കിനെ മര്‍ദിക്കുകയും തലയിടിച്ച് ചുമരിലിടിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: