പേരൂര്‍ക്കട: വലിയവിളയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയസംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു. പിടിവലിക്കിടയില്‍ മാലയുടെ കുറച്ചു ഭാഗം മാത്രമാണ് വീട്ടമ്മയ്ക്ക് ലഭിച്ചത്. വലിയവിള ഇടവിളാകം ലെയിനിലാണ് സംഭവം നടന്നത്. ഇടവിളാകത്ത് താമസിക്കുന്ന രാധാമണിയുടെ (55) രണ്ടരപ്പവന്‍ വരുന്ന മാലയാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. ബൈക്കില്‍ വീട്ടമ്മയുടെ പിന്നാലെയെത്തിയവരാണ് മാല കവര്‍ന്നത്. വട്ടിയൂര്‍ക്കാവ് എസ്.ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഷാഡോ പോലീസും സ്ഥലത്തെത്തിയിരുന്നു. ബൈക്കില്‍ കറങ്ങി മാല മോഷ്ടിക്കുന്ന സംഘത്തിലെ ചിലരെ പോലീസ് സംശയിക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തു നിന്ന് ചില അടയാളങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് മാലമോഷണസംഘം നഗരങ്ങളില്‍ സജീവമാകുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു. കവര്‍ച്ചസംഘം സമീപത്തെ ഗ്രാമപ്രദേശങ്ങളിലേക്ക് പോയിരിക്കാമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപ്രദേശങ്ങളിലും പോലീസ് സന്ദേശം കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: