പേട്ട: മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ തീപിടുത്തം. പാചക ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണം. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. എന്നാല്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണെന്ന് പോലീസ്.
.ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ച ഋഷികേശന് നായരുടെ ഉടമസ്ഥതയിലുളള കോഫീ ബാറിനാണ് തീപിടിച്ചത്. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊടിത്തെറിക്കുകയായിരുന്നു. ഈ സമയം ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ജീവനക്കാരും സിലിണ്ടറില്‍ നിന്ന് തീ ഉയരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തറയില്‍ വച്ചിരുന്ന സീലിണ്ടര്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന ശേഷമാണ് പൊട്ടിത്തെറിച്ചത്.
സിലിണ്ടറിന്റെ അവശിഷ്ടങ്ങള്‍ കെഎസ്ആര്‍ടിസി ഗ്യാരേജ് വരെ ചെന്ന് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തില്‍ കോഫീബാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. തീ മറ്റു കടകളിലേക്ക് പടരും മുമ്പേ ചാക്കയില്‍ നിന്നും ചെങ്കല്‍ചൂളയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സ് അധികൃതരും നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് ഒഴിഞ്ഞ സിലിണ്ടറുകള്‍ ഉള്‍പ്പെടെ 19 ഗ്യാസ് സിലിണ്ടറുകള്‍ കടയ്ക്കുളളില്‍ നിന്നും കണ്ടെടുത്തു. ഇതില്‍ ഒമ്പത് സിലിണ്ടറുകള്‍ ഗ്യാസ് നിറഞ്ഞവയായിരുന്നു. അഞ്ച് സിലിണ്ടറുകളില്‍ ഭാഗികമായി ഗ്യാസ് ഉണ്ടായിരുന്നതായും പറയുന്നു. റോഡരുകില്‍ ഇടുങ്ങിയ കടയാണ് കോഫീബാറായി പ്രവര്‍ത്തിച്ചിരുന്നത്.
തീപിടുത്തത്തില്‍ കോഫീബാറിനുളളില് സൂക്ഷിച്ചിരുന്ന മറ്റ് സിലിണ്ടറുകള്‍ പൊട്ടിയിരുന്നെങ്കില്‍ മെഡിക്കല്‍ കോളേജ് പ്രദേശം പുര്‍ണ്ണമായും കത്തിനശിച്ചേനേ. മാത്രമല്ല കനത്ത തിരക്ക് അനുഭവപ്പെടുന്ന സ്ഥലമായതുകൊണ്ട് യാത്രക്കാരുള്‍പ്പെടെ അനവധിപേര്‍ അപകടത്തിലാവുമായിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഗ്യാസ് അടുപ്പിനോട് സിലിണ്ടര്‍ ചേര്‍ത്ത് വച്ചാണ് കടയുടമ പാചകം ചെയ്തിരുന്നത്. അടുപ്പില്‍ നിന്നുളള കനത്ത ചൂട് സിലിണ്ടറിലേറ്റതാണ് പൊട്ടിത്തെറിക്ക് വഴിയൊരുക്കിയതെന്നു സമീപത്തുണ്ടിയിരുന്നവര് പറഞ്ഞു. പോലീസ് പിടിച്ചെടുത്ത സിലിണ്ടറുകളെ കുറിച്ച് വിശദാന്വോഷണം നടത്തുമെന്നും കടയുടമയ്ക്ക്മേല് നടപടിയുണ്ടാകുമെന്നും മെഡിക്കല്‍ കോളേജ് സിഐ സി. ബിനുകുമാര്‍ വ്യക്തമാക്കി. നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു കട നടത്തിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: