കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ഇടത്, വലത് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്.
കുന്ദമംഗലത്തെ ഇടത് എംഎല്‍എ അഡ്വ. പി ടി എ റഹീമിന് സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതി ഇന്നോവ കാര്‍ സമ്മാനമായി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി നബീല്‍ അബ്ദുള്‍ഖാദറും ഫൈസലും ചേര്‍ന്നാണ് എംഎല്‍എയ്ക്ക് കാര്‍ സമ്മാനിച്ചത്. എംഎല്‍എ ഉപയോഗിക്കുന്ന കാര്‍ ഇവര്‍ നല്‍കിയതാണെന്ന വിവരം പുറത്തുവിട്ടതാകട്ടെ കേസിലെ ഒന്നാം പ്രതിയായ ഷഹബാസും.
എംഎല്‍എയുടെ പേരിലുള്ള കെഎല്‍ 58 എല്‍ 4717 കാറാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ സമ്മാനിച്ചത്. നബീലിന്റെ ബന്ധുവായ റംഷാദ് കന്നിപൊയിലിന്റെ പേരിലാണ് കാര്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. 2013 നവംബര്‍ നാലിനാണ് തലശേരി ആര്‍ടിഒ ഓഫീസില്‍ രജിസ്ട്രേഷന് ചെയ്തത്. രണ്ട് മാസത്തിന് ശേഷം 2014 ജനുവരി മൂന്നിന് എംഎല്‍എയുടെ അടുത്ത ബന്ധുവിന്റെ പേരിലേക്ക് വാഹനം മാറ്റുകയായിരുന്നു. 2014 ജൂണ്‍ എട്ടിന് പിടിഎ റഹിമിന്റെ പേരിലേക്ക് മാറ്റി. പ്രതികള്‍ നേരിട്ട് സമ്മാനമായി നല്കി എന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരോപണം. കാര്‍ മൂന്നു തവണ കൈമാറ്റം ചെയ്തതിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റിലും ഉണ്ട്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ധിഖ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണ്ണകള്ളക്കടത്ത് കേസിലെ പ്രതി അബുലെയ്സിനൊപ്പം വിദേശത്ത് ഒരുമിച്ചു നില്ക്കുന്ന ചിത്രവും പുറത്തു വന്നു. യൂത്ത് ലീഗ് പ്രസിഡന്റ് പി.കെ. ഫിറോസും ചേര്‍ന്നുള്ള സെല്‍ഫിയും പുറത്തായിട്ടുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിദ്ധിഖും ഫിറോസും രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: