കണ്ണൂര്‍: ജിഎസ്ടി നടപ്പിലാക്കിയ നയവൈകല്യത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കടയടപ്പ് ജില്ലയില്‍ ഹര്‍ത്താലായി മാറുമെന്ന് സൂചന. എന്നാല്‍ വ്യാപാരി വ്യവസായി സമിതി ഇന്ന് കടകള്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാപാരി സംഘടനകള്‍ തമ്മില്‍ ചേരിതിരിഞ്ഞതോടെ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലാതായിട്ടുണ്ട്. ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും രംഗത്തെത്തിയതോടെ സംസ്ഥാനത്തെ ഹോട്ടലുകളും ഇന്ന് പ്രവര്ത്തിക്കാതാകും. വ്യാപാരി വ്യവസായി സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ മര്‍ച്ചന്റ്സ് ഓണേഴ്സ് സമിതി, ടെക്സ്റ്റൈയില്‍സ് ആന്റ് ഗാര്‍മെന്റ്സ് സമിതി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് സമിതി എന്നിവയുടെ കീഴിലുള്ള മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ 90 ശതമാനം വ്യാപാര സ്ഥാപനങ്ങളും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വാടക നിയന്ത്രണ നിയമം പാസ്സാക്കി നിസ്സാര കാര്യത്തിന് വ്യാപാരികളെ കടകളില്‍ നിന്നും ഇറക്കിവിടുന്ന നടപടിക്ക് പരിഹാരമുണ്ടാക്കുക, വികസനത്തിന് വേണ്ടി കടയൊഴിയുമ്പോള് ശരിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കടയടപ്പ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: