റിയാദ്: ഭീകരതയെ ന്യായീകരിക്കാന്‍ നബിവചനങ്ങളുടെ സമാഹാരത്തെ (ഹദീസുകള്‍) ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തടയാന്‍ സൗദി അറേബ്യയില്‍ നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക അതോരിറ്റിയെ നിയോഗിച്ച് സല്മാന് രാജാവ് ഉത്തരവിറക്കി.
മുഹമ്മദ് നബിയുടെ വചനങ്ങളെ ഇസ്ലാമിക ഭീകരവാദത്തിന് അനുകൂലമായി വ്യാഖ്യാനിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് സൗദി രാജാവിന്റെ നീക്കം. ഹദീസുകളെ തെറ്റായി പ്രചരിപ്പിച്ച് ഭീകരപ്രവര്‍ത്തനം, കൊലപാതകങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ ഉദാത്തവത്കരിക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ഇത് അവസാനിപ്പിക്കാനാണ് രാജാവിന്റെ ശ്രമം.
മദീന ആസ്ഥാനമായി അതോരിറ്റി പ്രവര്‍ത്തിക്കും. ആഗോള തലത്തിലുള്ള ഇസ്ലാമിക പണ്ഡിതര്‍ അതോരിറ്റിയുടെ ഉപദേശകരായിരിക്കുമെന്നും സാംസ്കാരിക, വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.
നബിയുടേത് മാത്രമല്ല, മണ്മറഞ്ഞു പോയ മറ്റ് നിരവധി മുസ്ലീം പണ്ഡിതരുടെ വാക്കുകളേയും ശാസനകളേയും ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകള്‍ അവര്‍ക്കാവശ്യമുള്ള തരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ടെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. ഐഎസും അല്‍ ഖ്വയിദയും സ്വന്തം അണികളെ ആക്രമോത്സുകരാക്കാന് ഹദീസുകളെ ഉപയോഗിക്കുന്നുണ്ട്.
ഇസ്ലാംമതത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന സൗദി തന്നെ ഇത്തരത്തിലൊരു നീക്കത്തിനു തുടക്കം കുറിച്ചതിനെ ഏറെ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ പുതിയ അതോരിറ്റിയുടെ പ്രവര്‍ത്തനം പ്രായോഗിക തലത്തില്‍ എങ്ങിനെയായിരിക്കും എന്നതിനെക്കുറിച്ച് ധാരണയായിട്ടില്ല. ഖുറാന് കഴിഞ്ഞാല്‍ ഇസ്ലാമില്‍ ഹദീസുകള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ഹദീസുകള്‍ എന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന വചനങ്ങളുടെ ആധികാരികത പുതിയ അതോരിറ്റി കര്‍ശനമായി പരിശോധിക്കും.
ഭീകര സംഘടനകള്‍ക്ക് അനുകൂല നിലപാടു സ്വീകരിക്കുന്നു എന്നു കരുതുന്ന നിരവധി പണ്ഡിതരെ മതപഠന കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ സപ്തംബര്‍ മുതല്‍ പിരിച്ചു വിട്ടിരുന്നു. മതത്തെ ഭീകരതയില്‍ അകറ്റി നിര്‍ത്താനുള്ള സൗദി രാജാവിന്റെ മറ്റൊരു സുപ്രധാന നീക്കമായായാണ് അതോരിറ്റി രൂപീകരണത്തെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: