കോട്ടയം: ആര്‍പ്പൂക്കര കാട്ടവേലി പാടശേഖരത്തിലെ കര്‍ഷകര്‍ പാഡി ആഫീസിനു മുമ്പില്‍ രാപ്പകല്‍ സംരവുമായി രംഗത്ത്. 170 ഏക്കര്‍ പാടശേഖരത്തിലെ നെല്ല് കൊയ്തിട്ടു 17 ദിവസമായി. മില്ലുടമകള്‍ നെല്ലെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നു കൊയ്ത നെല്ലു കിളിര്‍ത്തു തുടങ്ങി. സ്വര്‍ണ്ണം പണയം വെച്ചും വായ്പ എടുത്തും കൃഷി ചെയ്ത കര്‍ഷകര്‍ ഇതോടെ കടക്കെണിയിലായി. നെല്ലെടുക്കാന്‍ സര്‍ക്കാരുമായി മില്ലുടമകള്‍ ഉണ്ടാകിയ കരാര്‍ ലംഘിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും മികച്ച നെല്ലെന്ന് പാഡി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്കിയ നെല്ലാണ് ഈ പാടശേഖരത്തിലേത്. മറ്റു പാടശേഖരത്തില്‍ നിന്ന് മില്ലുടമകള്‍ വാങ്ങിയ നെല്ലു കയറ്റിയ ലോറി കര്‍ഷകര്‍ തടഞ്ഞിട്ടിട്ട് ദിവസങ്ങളായി. പ്രശ്നം പരിഹരിക്കാതെ സമര രംഗത്തു നിന്ന് പിന്മാറില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. സമരം സി.എന്‍.സത്യനേശന് ഉദ്ഘാടനം ചെയ്തു.
കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, സെക്രട്ടറി ജയപ്രകാശ് വാകത്താനം എന്നിവര്‍ പ്രസംഗിച്ചു.
പാടങ്ങളില്‍ കണ്ണീര്
കൊയ്ത്ത്
കോട്ടയം: നെല്ല് സംഭരണം അനിശ്ചിതത്വത്തിലായതിനിടയില് തുലാമഴ ശക്തമായത് കര്‍ഷക ദുരിതം ഇരട്ടിയാക്കി. കൊയ്ത് കൂട്ടിയ നെല്ല് പാടത്ത് തന്നെ കിടക്കുകയാണ്. മഴ നനയാതെയിരിക്കാന്‍ പടുതിയിട്ട് മൂടുക മാത്രമാണ് കര്‍ഷകന്റെ മുന്നിലുള്ള പോം വഴി. എത്ര മൂടിയാലും മഴ പെയ്താല്‍ അടിയില്‍ കിടക്കുന്ന നെല്ല് കിളര്‍ക്കും. ഇക്കാരണം പറഞ്ഞ് മില്ലുകാര്‍ നെല്ലെടുക്കാതെ മാറി് നില്ക്കും. ഒടുവില്‍ കിട്ടുന്ന വിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. വര്‍ഷങ്ങളായി കുട്ടനാടന്‍, അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ ഇതേ സ്ഥിതി തന്നെയാണ് തുടരുന്നത്. തുലാമഴയ്ക്ക് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മില്ലുകാര്‍ ഇടഞ്ഞതോടെയാണ് ഇത് സാധിക്കാതെ വന്നത്. കോട്ടയം ജില്ലയില്‍ നിന്ന് 9,000 ത്തോളം കര്‍ഷകരുടെ 30,000 മെട്രിക് ടണ്‍ നെല്ലാണ് സംഭരിക്കേണ്ടത്. ഇതില്‍ പകുതി പോലും സംഭരിക്കാനായിട്ടില്ല. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് പാടത്ത് തന്നെ കിടക്കുകയാണ്്.
എംഎല്‍എക്ക് എതിരെ
അമര്‍ഷം പുകയുന്നു
സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പിനെതിരെ കര്‍ഷകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് പുകയുന്നത്. ദിവസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. 170 ഏക്കര്‍ പാടശേഖത്തിലെ കര്‍ഷകര്‍ കൊയ്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴും സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പ് ഇതുവരെ പ്രശ്നത്തില്‍ ഇടപെടുകയോ കര്‍ഷകരെ സന്ദര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് കര്‍ഷകരെ ചൊടിപ്പിക്കുന്നത്. സമാനമായ പ്രശ്നം വൈക്കം,ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഉണ്ടായപ്പോള്‍ പ്രശ്നത്തില്‍ സ്ഥലം എംഎല്‍എമാര്‍ ഇടപെട്ടതായും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുപ്രശ്നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന സമീപനമാണ് എംഎല്‍എ എല്ലാ കാലത്തും സ്വീകരിക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു.
നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടണം
കോട്ടയം: അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ നെല്ലുസംഭരണം സര്‍ക്കാരും മില്ലുടമകളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്.മുരളീധരന് ആരോപിച്ചു.
കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍പ്പൂക്കര,അയ്മനം മേഖലയില്‍ ഇപ്പോള്‍ നെല്ലു സംഭരണം നടന്നുവരികയാണ്. നെല്ലിന്റെ ഈര്‍പ്പം സംബന്ധിച്ച് കര്‍ഷകര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.
17 ശതമാനം ഈര്‍പ്പം എന്നത് അശാസ്ത്രീയമാണ്. മുന്‍കാലങ്ങളില്‍ 2 ശതമാനം മുതല്‍ 6 ശതമാനം വരെയായിരുന്നു ഈര്‍പ്പത്തിന്റെ അളവ്. നെല്ലു കൊയ്തു കഴിഞ്ഞാല്‍ മില്ലുടമകള്‍ മുന്നോട്ടു വെക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കര്‍ഷകര്‍ നിര്ബന്ധിതനാകുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തെ എല്ലാ പാടശേഖരത്തിലെ കര്‍ഷകരും ഇത്തരം പ്രതിസന്ധികളെ നേരിടുന്നവരാണ്.എന്നാല്‍ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്.ആര്‍പ്പൂക്കര,അയ്മനം പാടശേഖരങ്ങളിലെ കര്‍ഷകരുടെ പ്രശ്നം പരിഹരിക്കുന്നതില്‍ സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പ് തികഞ്ഞ പരാജയമാണെന്നും പി.ആര്.മുരളീധരന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ അദ്ധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ജയപ്രകാശ് വാകത്താനം,ജില്ലാ സെക്രട്ടറി കെ.വി.നാരായണന്,വൈസ്്പ്രസിഡന്റ് ജയമോന് കരിപ്പുറം, മണ്ഡലം പ്രസിഡന്റുമാരായ നന്ദകുമാര്‍,മനോജ് നീണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: