കേരളം ഭീകരവാദത്തിന്റെ നഴ്സറിയും റിക്രൂട്ട്മെന്റ് കേന്ദ്രവുമാണെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു കേരളത്തിന്റെ ‘മതേതര’ മനസ്സ്. ഭരണകൂടങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം വിശ്വസിപ്പിച്ച നുണയുടെ പുറത്ത് സുഖ ആലസ്യത്തിലായിരുന്നു മലയാളികള്‍. കാശ്മീരിലും മുബൈയിലും ഡല്‍ഹിയിലുമൊക്കെയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളും ബോംബ് സ്ഫോടനങ്ങളും ഉണ്ടാകുക എന്ന അബ്ദ്ധ ധാരണയുടെ ബലത്തിലാണ് നാം മതേതരത്വത്തെക്കുറിച്ചും കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന വിശേഷണത്തെക്കുറിച്ചുള്ള പ്രബന്ധരചനകളിലും മുഴുകിക്കൊണ്ടിരുന്നത്.
മാറാട് കൂട്ടക്കൊലയും കൈവെട്ട് കേസും ബസ് തീവെപ്പും നായനാര്‍ വധശ്രമവുമൊക്കെ വഴിതെറ്റിയ ഏതാനും ചിലരുടെ നേരമ്പോക്കുകളാണെന്നായിരുന്നു നമ്മെ പറഞ്ഞു പഠിപ്പിച്ചിരുന്നത്. ജിഹാദി ഭീകരതയ്ക്ക് താത്വിക പിന്‍ബലം നല്കാന് പാഠശാലകളുണ്ടെന്നും ഭീകരവാദ റിക്രൂട്ട്മെന്റിന് സംഘടനാപരമായ ആസൂത്രണങ്ങളുണ്ടെന്നും വൈദേശിക ശക്തികളുടെ ആളും അര്‍ത്ഥവും ആയുധവും ഇതിന് പിന്ബലമായുണ്ടെന്നും പറഞ്ഞപ്പോള്‍ ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്ന ഭൂരിപക്ഷവര്‍ഗീയതയുടെ കെണികളാണ് ഈ പ്രചാരണത്തിന്റെ പിന്നിലെന്നായിരുന്നു കേരളത്തെ വീണ്ടും വീണ്ടും വിശ്വസിപ്പിച്ചുകൊണ്ടിരുന്നത്.
ജിഹാദി-ചുകപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ജനരക്ഷായാത്രയുടെ മുദ്രാവാക്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യാന്‍ മാധ്യമസമൂഹവും രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടവും തയ്യാറായില്ല. അമിത്ഷാ എത്ര കിലോമീറ്റര്‍ നടന്നുവെന്ന കണക്കെടുപ്പില്‍ കേരളത്തെ സംബന്ധിച്ച സുപ്രധാനമായ നിരീക്ഷണത്തെയും നിലപാടിനെയും അവഗണിക്കുകയായിരുന്നു അക്കൂട്ടര്‍.
ഇസ്ലാമിക സ്റ്റേറ്റിന്റെ സാന്നിധ്യം സ്വന്തം വീട്ടുമുറ്റത്തെത്തിയെന്ന മുന്നറിയിപ്പിനെ അവഗണിച്ചവരുടെ മുമ്പില്‍ തുര്‍ക്കിയില്‍ നിന്ന് തിരിച്ചയച്ച ഭീകരരെ കസ്റ്റഡിയിലെടുക്കേണ്ടിവന്ന മറ്റൊരു കേരളം മറനീക്കി പുറത്തുവരികയാണ്. ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലേക്കുള്ള യാത്രക്കിടെ തുര്‍ക്കിയില്‍ നിന്ന് തിരിച്ചയച്ച അഞ്ച് പേരാണ് കണ്ണൂരില്‍ പിടിക്കപ്പെട്ടത്. മുണ്ടേരി കൈപ്പക്കയില്‍ മൊട്ടയിലെ ബൈത്തുല്‍ ഫര്‍സാനയില്‍ കെ.സി. മിഥിലാജ് ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുള്‍റസാഖ്, മുണ്ടേരി പടന്നോട്ട് മൊട്ട എം.വി. ഹൗസില്‍ എം.വി. റാഷിദ്, തലശ്ശേരി കുഴിപ്പങ്ങാട് വി.കെ. ഹംസ, സൈനാസില്‍ മനാഫ് റഹ്മാന് എന്നിവരെയാണ് കണ്ണൂരില്‍ വെച്ച് പോലീസ് പിടിച്ചത്.
തുര്‍ക്കിയില്‍ നിന്ന് തിരിച്ചയക്കപ്പെട്ട ഇവരെക്കുറിച്ചുള്ള വിശദവിവരം കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇവരെ കൃത്യമായി നിരീക്ഷിക്കാനോ അറസ്റ്റ് ചെയ്യാനോ കേരള പോലീസ് മാസങ്ങളെടുത്തു. വടക്കെ മലബാറില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഹംസ. ബിരിയാണി ഹംസയെന്നും താലിബാന് ഹംസയെന്നും അറിയപ്പെടുന്ന ഇയാള്‍ അല്മുജാഹില് എന്ന വെബ് സൈറ്റും ഭീകര ആശയപ്രചരണത്തിനായി ഉപയോഗിച്ചു.
ഐഎസിലേക്ക് എത്ര പേരെ റിക്രൂട്ട് ചെയ്തുവെന്ന ചോദ്യത്തിന് സര്‍ക്കാറിന് കൃത്യമായ ഉത്തരമില്ലെങ്കിലും തൃക്കരിപ്പൂരില്‍ നിന്ന് 21 പേര്, വളപട്ടണത്തുനിന്ന് 15 പേര്, ചക്കരക്കല്‍ ഭാഗത്തുനിന്ന് 10 പേര്, കനകമലയില്‍ നിന്ന് 10 പേര് എന്നിങ്ങനെയാണ് ലഭിക്കുന്ന വിവരങ്ങള്‍, കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ 10 ഓളം പേര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന വിവരവും പോലീസ് കോടതിയില്‍ കൈമാറിയിട്ടുണ്ട്.
സര്‍വ്വസാധാരണമായ സാഹചര്യങ്ങളിലൂടെ തലശ്ശേരിയിലെ ഒരു ഗ്രാമത്തില്‍ ജീവിച്ച് നാട്ടില്‍ ബിരിയാണി വെച്ച് നടന്ന ഹംസ നൈജീരിയയിലെ ഭീകരസംഘടനയായ ബൊക്കോ ഹറാമുമായി ബന്ധമുള്ള അന്‍സാരിയുമായി പരിചയപ്പെട്ടുവെന്ന വാസ്തവം തിരിച്ചറിയുമ്പോള്‍ കേരള മാതൃകയുടെ വീമ്പുപറച്ചിലുകള്‍ അവസാനിപ്പിച്ചേ മതിയാകൂ. റാസല്‍ ഖൈമ യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയനുമായും ബഹ്റൈനിലെ ഐഎസ് വക്താവ് അബു തുര്‍ക്കിയുമായി ബിരിയാണി ഹംസയെ ബന്ധപ്പെടുത്തുന്ന കണ്ണി ആരാണ്? നിരന്തരമായ ബോംബ് സ്ഫോടനങ്ങളില്ലെങ്കിലും കൂട്ടക്കൊലകള്‍ ആവര്‍ത്തിക്കുന്നില്ലെങ്കിലും കേരളം ഭീകരതയുടെ വിളഭൂമിയാണെന്ന ആരോപണമുയര്‍ത്തുന്നവരെ വളഞ്ഞിട്ട് അക്രമിക്കുന്നവര്‍ ഇതിന് മറുപടി തന്നേ മതിയാവൂ. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആഗോളഭീകര സംഘടനയുടെ സ്ലീപ്പിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐഎസ് പരിശീലനം സിദ്ധിച്ച യുവാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലും പരിസ്ഥിതി സംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും സജീവമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുമ്പോഴും മെര്‍സല്‍ സിനിമയിലെ നായക വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാധ്യമങ്ങള്‍ക്ക് കൊതിയാവുന്നത്.
പാര്‍ട്ടി ഗ്രാമങ്ങള്‍ ഭീകരവാദ റിക്രൂട്ട് കേന്ദ്രങ്ങളായി മാറുന്നു. പോലീസിനും മറ്റു പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലാത്ത പാര്‍ട്ടി കോട്ടകള്‍ക്കുള്ളില്‍ വിളയിച്ചെടുക്കുന്നത് പവന്മാറ്റ് ഭീകരതയാണ്. പരിശീലനത്തിനും റിക്രൂട്ട്മെന്റിനും ആഗോളബന്ധങ്ങള്ക്കും ആവശ്യമായ പിന്നാമ്പുറ സഹായങ്ങള്‍ ഇവിടെ എങ്ങനെ നല്കപ്പെടുന്നു. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ആഹ്വാനം നല്കിയ സംഘടനയുടെ ജനിതകഘടനയില്‍ നിന്നും രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ് ഈ പ്രചാരണത്തിനും സംഘാടനത്തിനും പിന്നിലെങ്കില്‍ അവയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുകയാണ് സിപിഎം എന്ന രാഷ്ട്രീയപ്പാര്‍ട്ടി. താലിബാന് ഹംസമാര്ക്ക് സാമൂഹ്യ മാന്യത നല്കാന് ഇവര്‍ക്ക് മടിയേതുമില്ല. ബിജെപിയെയും നരേന്ദ്രമോദി സര്‍ക്കാറിനെയും എതിര്‍ക്കുകയെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാട് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ സിപിഎമ്മിന് കോണ്‍ഗ്രസിനെക്കാള്‍ ബലമുള്ള രാഷ്ട്രീയ പശ്ചാത്തലവും ഉണ്ടായിരിക്കാം.
എന്നാല്‍ എന്തുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാറും ബിജെപിയും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെയോ സാമ്പത്തിക സമീപനത്തെയോ അഭിമുഖീകരിക്കാതെ ഭക്ഷണത്തിന്റെയും വേഷത്തിന്റെയും ഭാഷയുടെയും പേരില്‍ ചര്‍ച്ചയെ വഴിമാറ്റിവിടുന്നത്. ബീഫും പശുവും താജ്മഹലും തുടങ്ങിയ വിഷയങ്ങളില്‍ കറങ്ങിത്തിരിയുന്ന കമ്മ്യൂണിസ്റ്റ് കൗശലം ഉന്നം വെക്കുന്നത് ന്യൂനപക്ഷ മനസ്സിനെ വര്‍ഗീയ ധ്രുവീകരണത്തിലെത്തിച്ച് കൂടുതല്‍ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന കുറുക്കന്റെ കൗശലമാണ്.
രാജ്യസുരക്ഷയെ ഭദ്രമാക്കാനുള്ള നടപടികളെ മതവൈരത്തിന്റെ മലീമസമായ നിലപാടുകളായി വ്യാഖ്യാനിക്കുന്ന മാര്‍ക്സിസ്റ്റ് രാഷ്ട്രീയമാണ് ബീഫിലും പശുവിലും താജ്മഹലിലും കുടുങ്ങിക്കിടക്കുന്നത്. അതിനപ്പുറത്തേക്ക് വിശാല ഭാരതത്തിന്റെ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനും ബദല്‍ നിര്‍ദ്ദേശിക്കാനും കരുത്തില്ലാത്ത പൊള്ളയായ പാര്‍ട്ടി സംവിധാനമായി സിപിഎം മാറിയിരിക്കുന്നു. നിലനില്ക്കണമെങ്കില് മതവൈരം കത്തിജ്വലിപ്പിച്ചേ മതിയാകൂവെന്ന ദുരന്തത്തിലേക്ക് സിപിഎം വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രീയദുരന്തമാണ് ഭാരതം നേരിടുന്നത്.
മതഭീകര ശക്തികള്‍ക്ക് രാഷ്ട്രീയ മാന്യത നല്കി അവരെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനുള്ള കമ്മ്യൂണിസ്റ്റ് നീക്കമാണ് ജിഹാദി-ഭീകരതയുടെ പ്രാണന്. ഈ അവിശുദ്ധ ജൈവബന്ധത്തെ തകര്‍ക്കുക എന്ന രാഷ്ട്രീയ പോരാട്ടമാണ് ഭാരതം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: