കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ നാല് മിഷനുകളിലൊന്നായ ലൈഫ് മിഷന്റെ ആദ്യഘട്ട പ്രവര്‍ത്തനമായി ജില്ലയിലെ പണിതീരാത്ത 2671 വീടുകള്‍ അടുത്ത മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗം പദ്ധതി പുരോഗതി വിലയിരുത്തി.
ജില്ലയില്‍ വിവിധ വകുപ്പുകള്‍ വഴിയും കേന്ദ്രപദ്ധതികളിലൂടെയും നടപ്പിലാക്കുന്ന ഭവനപദ്ധതികളില്‍ ഉള്‍പ്പെട്ട പൊതുവിഭാഗം- 942, എസ്.സി- 783, എസ്.ടി- 946 എന്നിങ്ങനെ നിര്‍മാണം പാതിവഴിയിലായ വീടുകളാണ് പൂര്ത്തീരിക്കുന്നത്. ഇവയില്‍ നേരിട്ട് പണം നല്കിയാല് സ്വന്തമായി നിര്മിക്കാനാവുന്നവര്ക്ക് ഇതുവരെ ലഭിച്ച പണത്തിന് ആനുപാതികമായി ഒരു വീടിന് നാല് ലക്ഷം രൂപ എന്ന തോതില്‍ ബാക്കി പണം സര്‍ക്കാര്‍ നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് വകയിരുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ജില്ലയില്‍ പകുതിയോളം തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ് മിഷനിലേക്കായി ഇനിയും പദ്ധതി വച്ചിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സ്ഥാപനങ്ങള്‍ ലൈഫ് മിഷന് ഫണ്ട് നീക്കിവച്ച് പദ്ധതി ഭേദഗതി ചെയ്ത് നവംബര്‍ ആദ്യവാരം ചേരുന്ന ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്ന് സമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു.
നിര്‍വഹണ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പണി പൂര്‍ത്തിയാക്കേണ്ട പട്ടികവര്‍ഗ വിഭാഗത്തിന്റേതുള്പ്പെടെയുള്ള പണി തീരാത്ത വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് തുടര്‍ പ്രവൃത്തികള്‍ക്കു വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി എഞ്ചിനീയര്മാരടങ്ങിയ തേഡ് പാര്‍ട്ടി ടെക്നിക്കല്‍ ഏജന്‍സിയെ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു. ബ്ലോക്ക് തലത്തില്‍ കണ്ണൂര്‍ ഗവ. പോളിടെക്നിക്ക് (കണ്ണൂര്‍, എടക്കാട്), വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് (ഇരിക്കൂര്‍), ഗവ. എഞ്ചിനീയറിംഗ് കോളേജ് കണ്ണൂര്‍ (കല്യാശ്ശേരി, തളിപ്പറമ്പ്), തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് (കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി), എസ്.എന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോറോം (പയ്യന്നൂര്‍), സെന്റ് തോമസ് എഞ്ചിനീയറിംഗ് കോളേജ്, ശിവപുരം (പേരാവൂര്‍) എന്നീ സ്ഥാപനങ്ങളെയാണ് ടെക്നിക്കല്‍ ഏജന്‍സികളായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഏജന്‍സി അംഗങ്ങളടങ്ങുന്ന ഉപസമിതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ ആവശ്യമായ വീടുകള്‍ സന്ദര്‍ശിച്ച് നിലവിലെ അവസ്ഥ നേരില്‍ പരിശോധിക്കുകയും വീട് പണിതീര്‍ത്ത് വാസയോഗ്യമാക്കുന്നതിന് സര്‍ക്കാര്‍ നല്കുന്ന തുക മതിയാവാതെ വരുന്ന കേസുകളില്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നവംബര്‍ 15നു മുമ്പായി സമര്‍പ്പിക്കുകയും വേണം. നേരിട്ട് നിര്‍മാണം നടത്തുന്ന വീട്ടുടമകള്‍ക്ക് എത്രയും വേഗം തുകയുടെ ആദ്യഗഡു നല്‍കും.
കൂടുതല്‍ പണം ആവശ്യമായി വരുന്ന കേസുകളില്‍ അതത് തദ്ദേശ സ്ഥാപന തലങ്ങളില്‍ ജനകീയമായി പണം സമാഹരിച്ചും ശ്രമദാനത്തിലൂടെയും മറ്റും പണി പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ ആദ്യവാരം തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗം ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഈ യോഗത്തിന് ശേഷം ഗുണഭോക്താക്കളുടെ യോഗം പ്രാദേശിക തലത്തില്‍ വിളിച്ചുചേര്‍ത്ത് മാര്‍ച്ച് 31നകം പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കാനും യോഗം നിര്‍ദേശിച്ചു. ലൈഫ് മിഷന് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിക്കാനുള്ള വീടുകള്‍ ദത്തെടുക്കുവാനും പദ്ധതിയിലേക്ക് സംഭാവന നല്കുവാനും അഭ്യര്‍ഥിച്ച് പ്രസിദ്ധീകരിച്ച പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ക്ക് കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
കേരളപ്പിറവി ദിനമായ ഇന്ന് ലൈഫ് മിഷന്റെ ഭാഗമായി പാതിവഴിയിലായ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കാംപയിന്റെ തദ്ദേശ സ്ഥാപന തലത്തിലുള്ള ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം.രാമകൃഷ്ണന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: