മുംബൈ: വിമാന ഹൈജാക്ക് ശ്രമത്തിന് അറസ്റ്റിലായ ജ്വല്ലറി ഉടമയുടെ ലക്ഷ്യം വിമാനക്കമ്പനിയില്‍ ജോലിക്കാരിയായ കാമുകിയെ രാജിവെപ്പിക്കലായിരുന്നുവെന്ന് പോലീസ്. ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ശുചിമുറിയില്‍ വിമാനം തട്ടിയെടുക്കുമെന്ന് കുറിപ്പു വെച്ചതിനാണ് ബ്രിജ് കിഷോര്‍ സള്ള അറസ്റ്റിലായത്.
ഹൈജാക്കിങ് തടയല്‍ നിയമം കര്‍ക്കശമാക്കി പരിഷ്കരിച്ച ശേഷം ആദ്യം അറസ്റ്റിലാകുന്നത് സള്ളയാണ്. നിയമപ്രകാരം സള്ളയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാം. എന്‍ഐഎയുമായി ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തുകയാണെന്ന് മുംബൈ പോലീസ് ജോയിന്റ് കമ്മീഷണര്‍ ജെ. കെ. ഭട്ട് പറഞ്ഞു. സള്ളയുടെ കാമുകി കമ്പനിയുടെ ദല്‍ഹി ഓഫീസിലാണ് ജോലി ചെയ്യുന്നത്.
സള്ള മുംബൈയില്‍ സ്വര്‍ണ്ണവ്യാപാര ശൃംഖല നടത്തുന്ന കോടിപതിയാണ്. ഇയാള്‍ കഴിഞ്ഞവര്‍ഷം, കൈയില്‍ കരുതിയ പാറ്റയെ വിമാനത്തില്‍നിന്നു കിട്ടിയ ഭക്ഷണത്തിലിട്ട് പരാതിപ്പെട്ടതിന് വിവാദത്തിലായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: