റാഞ്ചി: കേരളത്തിലെ ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരിഅംഗം ജെ. നന്ദകുമാര്‍ പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളുടെ ശത്രുക്കളാണ് കമ്യൂണിസ്റ്റുകളെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റ് ഭീകരവാദവും ജനാധിപത്യത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ റാഞ്ചിയില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് കൂടിയായ നന്ദകുമാര്‍.
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ചോരകൊണ്ടുള്ള കളികളാണ് താല്‍പ്പര്യപ്പെടുന്നത്. അവരുടെ സ്വഭാവം നന്നാക്കിയെടുക്കുക അപ്രായോഗികമാണ്. ഭീകരവാദ ബന്ധമുള്ള മുസ്ലിം സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് സിപിഎം നടത്തുന്നത്. കമ്യൂണിസ്റ്റുകളുടെ രാഷ്ട്രവിരോധവും തീവ്ര മുസ്ലിം സംഘടനകളുടെ ഭീകരവാദവും ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ മിഷണറിവല്ക്കരണവുമാണ് ഇന്ത്യയുടെ പ്രധാന മൂന്നു പ്രശ്നങ്ങള്‍.
ഇതില്‍ നിന്നുള്ള മോചനം രാജ്യത്തെ ഏറ്റവും സമാധാനപരമായ നാടാക്കി മാറ്റുമെന്നും നന്ദകുമാര്‍ പറഞ്ഞു.
കേരളത്തിലെ സംഘ നേതൃത്വത്തെ ഏറെ കൃത്യതയോടെയാണ് സിപിഎം വകവരുത്തുന്നത്. 1969 മുതല്‍ അഞ്ചു പതിറ്റാണ്ടില്‍ 286 പ്രവര്‍ത്തകരാണ് കമ്യൂണിസ്റ്റ് കൊലക്കത്തിക്ക് ഇരയായത്. നാലു സ്ത്രീകളും അക്രമികളുടെ കൈകളാല്‍ മരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ യാതൊരു പ്രധാന്യവുമില്ലാത്ത പ്രത്യയ ശാസ്ത്രമാണ് സിപിഎമ്മിന്റേത്. എല്ലാ സംവിധാനങ്ങള്‍ക്കും എതിരാണ് ഇടതു പക്ഷം.
എല്ലാ ജനങ്ങള്‍ക്കും സാക്ഷരത ലഭിച്ച കേരളത്തില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത സിപിഎം പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന വിരോധാഭാസം നിലനില്‍ക്കുന്നതായും ജെ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ, കേന്ദ്രീയ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. നന്ദകുമാര്‍ യാദവ്, പി.വി കൃഷ്ണഭട്ട് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: