കൊച്ചി; മൊബൈല്‍ ഫോണ്‍ കോള്‍ രേഖകളാണ് അഡ്വ. സിപി ഉദയഭാനുവിനെതിരെ പ്രോസിക്യൂഷന് മുഖ്യ ആയുധമാക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സെപ്തംബര്‍ 29 ന് അഞ്ചാം പ്രതി ചക്കര ജോണിയെന്ന ജോണി അഡ്വ. ഉദയഭാനുവിനെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്ന് കേസ് ഡയറിയില്‍ വ്യക്തമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
രാജീവിനെ വധിക്കുന്നതിന് മുമ്പും ശേഷവും കേസിലെ ഒന്നാം പ്രതിയും ചക്കര ജോണിയും നിരവധി തവണ ഫോണ്‍ ചെയ്തിരുന്നുവെന്നു പ്രോസിക്യൂഷന് പറയുന്നു. ഒന്നാം പ്രതി സംഭവ ദിവസം രാവിലെ 8.33 ന് ചക്കര ജോണിയെ വിളിച്ചു. രാവിലെ 8.33 മുതല്‍ ഉച്ചക്ക് 12.46 വരെ ഒന്നാം പ്രതിയും ചക്കര ജോണിയും 20 തവണ ഫോണില്‍ വിളിച്ചു.
രാവിലെ 8.37 മുതല്‍ രാത്രി 11.15 വരെ ചക്കര ജോണിയും ഉദയഭാനുവും 28 തവണ ഫോണില്‍ സംസാരിച്ചു. ചക്കര ജോണിയുടെ ഡ്രൈവറായ ആറാം പ്രതിയും ഉദയഭാനുവും ആറ് തവണ ഫോണില്‍ ബന്ധപ്പെട്ടു.
രാജീവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാനുള്ള പദ്ധതി നടപ്പാക്കിയത് ഉദയഭാനുവിന്റെ താല്പര്യവും നിര്‍ദേശവും അനുസരിച്ചാണെന്ന് ഫോണ്‍ കോള്‍ രേഖകളില്‍ നിന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: