പത്തനാപുരം: പിറവന്തൂര്‍ ചെമ്പനരുവിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. കൃഷിവിളകള്‍ നശിപ്പിച്ച കാട്ടാന വഴിയാത്രക്കാരേയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമുതല്‍ ചെമ്പനരുവി കടമ്പുപാറയിലെത്തിയ കാട്ടാന രാത്രി വൈകിയും പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയാണ് നിലയുറപ്പിച്ചത്. കടമ്പുപാറ ചരുവിള വീട്ടില്‍ സതീശന്പിള്ളയുടെ 50 മൂട് വാഴയും അതിനിടയില്‍ നിന്ന മുപ്പതിലധികം മൂട് റബറുമാണ് ഇന്നലെ നശിപ്പിച്ചത്.
ആനയിറങ്ങിയത് അറിഞ്ഞു നാട്ടുകാര്‍ ബഹളം കൂട്ടി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ അച്ചന്‍കോവില്‍ റോഡിലൂടെത്തിയ ബൈക്ക് യാത്രികരെ ആന ആക്രമിക്കാന്‍ ശ്രമിച്ചു. ആനയെ പേടിച്ച് യാത്ര പോലും ദുസഹമായതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ ഓടിച്ചു കാട്ടിലേക്കു വിടാന്‍ നോക്കിയെങ്കിലും അവര്‍ക്കു നേരേയും ആക്രമണം അഴിച്ചുവിട്ട കാട്ടാന പിന്നെയും മണിക്കൂറുകള്‍ മേഖലയില്‍ താണ്ഡവമാടി. അര്‍ധരാത്രിയോടെ ആന കാട്ടിലേക്കു മടങ്ങിയതോടെയാണു പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും നിന്ന പ്രദേശവാസികള്‍ക്ക് ആശ്വാസമായത്. കോട്ടക്കയം, ചിറ എന്നിവിടങ്ങളിലും വഴിയാത്രക്കാരെ കാട്ടാന ആക്രമിച്ചതായി നാട്ടുകാര്‍ പറയുന്നു. വനാതിര്‍ത്തികളിലെ സോളാര്‍വേലികളും കിടങ്ങുകളും ഉപയോഗശൂന്യമായതാണു കാട്ടാനകള്‍ പതിവായി ജനവാസകേന്ദ്രങ്ങളിലെത്താന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: