തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. സ്വന്തം പദവിയെക്കുറിച്ച് ഊറ്റംകൊള്ളുന്ന അഡ്വക്കേറ്റ് ജനറല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ റവന്യൂ വിഷയങ്ങള്‍ റവന്യൂമന്ത്രിയുടെ തറവാട്ടുസ്വത്തല്ല എന്ന് ആക്രോശിച്ചുവെന്ന് ആരോപിച്ചാണ് എജിക്കെതിരേ കടുത്ത വിമര്‍ശനവുമായി ജനയുഗം രംഗത്തുവന്നത്.
സംസ്ഥാന സര്‍ക്കാരിന് നിയമപാഠങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട, സംസ്ഥാന നിയമസഭയില്‍ ഇരിപ്പിടത്തിന് അര്‍ഹതയുള്ള ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാള്‍ തികച്ചും ഔദ്യോഗികമായി ഒരു സംസ്ഥാനമന്ത്രി അയച്ച കത്തിന് മറുപടികത്ത് അയക്കുന്നതിനു പകരം ചാനലുകള്‍ക്ക് മുന്നില്‍ നിന്ന് അന്തസില്ലാതെ സംസാരിക്കാന്‍ മാത്രം അധഃപതിക്കരുത്.
തന്റെ ചുമതല എന്തെന്ന് മനസിലാക്കാന്‍ തക്ക വിവരമില്ലാത്തയാളാണോ ഭരണഘടന പദവിയിലിരിക്കുന്നത്. ഒരു ഔദ്യോഗിക കത്തിന് എങ്ങനെയാണ് മറുപടി നല്‍കേണ്ടതെന്ന് സ്വന്തം ഓഫീസിലെ അസിസ്റ്റന്റിനോടെങ്കിലും ചോദിക്കുക. അയാള്‍ പറഞ്ഞുതരും. ഭരണഘടനാദത്തമായ പദവികളിലേക്ക് നിയോഗിക്കപ്പെടുന്നവര്‍ അതര്‍ഹിക്കുന്ന സാംസ്കാരികവും വൈജ്ഞാനികവുമായ ഔന്നത്യമുള്ളവരാണോ എന്ന് ജനങ്ങളില്‍ സംശയം വളര്‍ത്താനേ ഇത്തരം സംഭവങ്ങള്‍ ഉപകരിക്കുവെന്ന് ജനയുഗത്തിലെ ലേഖനം പറഞ്ഞുവയ്ക്കുന്നു.
ഭരണഘടനാദത്തമായ പദവികള്‍ അലങ്കരിക്കുന്നവര്‍ വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടങ്ങളാവണം. അവരില്‍ നിന്ന് ഒരിക്കലും അവിവേകം തുളുമ്പാന്‍ പാടില്ലെന്നും ‘ഭരണഘടനാദത്തമായ പദവികളില്‍ പുലര്‍ത്തേണ്ട മാന്യതയും മിതത്വവും’ എന്ന ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: