ന്യൂദല്‍ഹി: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനം കേരളത്തില്‍ അപകടകരമാം വിധം വര്‍ദ്ധിച്ചതായി ബിജെപി. സങ്കുചിത വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുകയാണെന്നും ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
ദേശസുരക്ഷയെ അപകടത്തിലാക്കുന്ന വാര്‍ത്തകളാണ് കേരളത്തില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അയ്യായിരത്തോളം പേരെയാണ് പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കിയത്. ലൗജിഹാദ് വഴി കേരളത്തില്‍ ഭീകരത ശക്തിപ്പെടുത്താനാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ശ്രമമെന്നും കേന്ദ്രനിയമ മന്ത്രികൂടിയായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഖിലയെ മതംമാറ്റിയ കേസില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍ സംശയകരമാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് പോപ്പുലര്‍ഫ്രണ്ടിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യാ ടുഡേ നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ ക്രമസമാധാന നില വ്യക്തമാക്കുന്നതാണ്. കശ്മീരില്‍ ഹൂറിയത്ത് നേതാക്കള്‍ വിദേശഫണ്ട് വാങ്ങുന്ന വിവരം ഇന്ത്യാ ടുഡേ പുറത്തുകൊണ്ടുവന്നതിന് സമാനമായ രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ നടപടികളും ചാനല്‍ പുറത്തെത്തിച്ചത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ദേശസുരക്ഷയ്ക്ക് വലിയ ഭീഷണിയായി പോപ്പുലര്‍ ഫ്രണ്ട് മാറിക്കഴിഞ്ഞു. ക്രിസ്ത്യന്‍ ഹെല്പ്പ്ലൈന് രൂപീകരിച്ച് ക്രൈസ്തവ പെണ്‍കുട്ടികളുടെ രക്ഷയ്ക്കായി ക്രൈസ്തവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു, ക്രൈസ്തവ പെണ്‍കുട്ടികളെ സംഘടിതമായി മതംമാറ്റുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തന ശൈലി എതിര്‍ക്കപ്പെടേണ്ടതാണ്. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ മാധ്യമ കണ്‍വീനര്‍ അനില്‍ ബലൂനി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: