തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ വിദേശ പണമിടപാടുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി. സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്കാണ് നിര്‍ദേശം നല്‍കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു. വെളിപ്പെടുത്തല്‍ മറ്റു സംസ്ഥാനത്താണങ്കിലും കേരളത്തെക്കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഗൗരവമായി കാണുന്നുവെന്നും ഡിജിപി പറഞ്ഞു.
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്ന ദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേ പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ്. സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവ് പി. അഹമ്മദ് ഷരീഫ് എന്നിവരുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരബന്ധം വിവിധ അന്വേഷണ ഏജന്‍സികള്‍ പലപ്പോഴായി കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കള്‍ തന്നെ തുറന്ന് സമ്മതിക്കുന്നത് ആദ്യം. അഖില കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെയുള്ള വെളിപ്പെടുത്തല്‍ പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയാകും.
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് പോപ്പുലര്‍ ഫ്രണ്ടും മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണിയും പ്രവര്‍ത്തിക്കുന്നതെന്നാണ് സ്ഥാപക നേതാവ് പി. അഹമ്മദ് ഷെരീഫ് വെളിപ്പെടുത്തിയത്. ഇതിനായി വിദേശത്ത് നിന്ന് ഹവാലയായി പണം എത്തിക്കുന്നു. തേജസ് പത്രത്തിന്റെ ഗള്‍ഫ് മാനേജിങ് എഡിറ്റര്‍ കൂടിയാണ് ഷെരീഫ്.
വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ വനിതാ നേതാവ് സൈനബയും ഒളിക്യാമറയില്‍ കുടുങ്ങി. സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവിലാണ് സത്യസരണി മതംമാറ്റം നടത്തുന്നതെന്ന് സൈനബ വിശദീകരിക്കുന്നു. നേരത്തെ, ഇതേ ചാനലിന് നല്കിയ അഭിമുഖത്തില്‍ മതംമാറ്റം ഇവര്‍ നിഷേധിച്ചിരുന്നു.
മതപരിവര്‍ത്തനം നടത്തുന്നില്ല. ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. തെളിവുള്ളവര്‍ ഹാജരാക്കട്ടെ. എന്നിങ്ങനെ മുന്‍പ് വെല്ലുവിളിച്ച സൈനബയാണ് ഒളിക്യാമറയില്‍ സത്യസരണി എങ്ങനെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് വെളിപ്പെടുത്തുന്നത്. അഖിലയുടെ മതംമാറ്റത്തില്‍ പങ്കില്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടും സൈനബയും നിരന്തരം വാദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: