ന്യൂദല്‍ഹി: സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് മറുന്നുവോയെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ജീവനക്കാരുടെ അലക്ക് ബത്തയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം. ശമ്പള വര്‍ധനയ്ക്കുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും ചില നടപടികള്‍ ബാക്കിയെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നിലവില്‍ ഒരു ലക്ഷം രൂപയാണ് മാസശമ്പളം. അലവന്‍സുകള്‍ വേറെ. സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും 90,000 രൂപയും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 80,000 രൂപയുമാണ് നിലവില്‍ ശമ്പളം. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരം ഉദ്യോഗസ്ഥരുടെ മേധാവിയായ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് രണ്ടര ലക്ഷം രൂപയാണ് ശമ്പളം.
സ്ഥാനക്രമത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയേക്കാള്‍ മുകളിലാണ് ഇന്ത്യന്‍ ചീഫ് ജസ്റ്റിസെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്നും നരസിംഹ അറിയിച്ചു. മറുപടി 14ന് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന് അലവന്‍സിനു പുറമെ 2.8 ലക്ഷം രൂപ മാസശമ്പളം നല്‍കാനുള്ള ശുപാര്‍ശ നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും രണ്ടര ലക്ഷം. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.25 ലക്ഷം രൂപയാണ് ശുപാര്‍ശയിലുള്ളത്.
ജീവനക്കാര്‍ക്ക് ബത്ത നല്കാന് നിര്‍ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് കേസിലെ വാദത്തിനിടെ നരസിംഹ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ രാഷ്ട്രപതിയാണ് തീരുമാനമെടുക്കേണ്ടത്. ഹൈക്കോടതി ജീവനക്കാര്‍ രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീംകോടതി ജീവനക്കാര്‍ക്കും ഈ രീതി പിന്തുടരാം, അദ്ദേഹം പറഞ്ഞു. അതേസമയം, ചെലവു ചുരുക്കലിന്റെ ഭാഗമായി അനാവശ്യമായ നിരവധി ബത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ കാര്യവും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: