കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ മുന്‍നിലപാടിലുറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭൂമി കൈയേറ്റക്കാരെയും നിയമം ലംഘിക്കുന്നവരെയും സംരക്ഷിക്കേണ്ടെന്ന നിലപാടാണ് സിപിഐക്ക് ഉള്ളതെന്ന് കാനം രാജേന്ദ്രന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാനം നയിക്കുന്ന ജനജാഗ്രതായാത്രയ്ക്ക് ആലപ്പുഴ പൂപ്പള്ളിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. കൈയേറ്റം തെളിയിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തോമസ് ചാണ്ടി വെല്ലുവിളിച്ചത് കാനത്തിന്റെ സാന്നിധ്യത്തിലാണ്. ഇത് ചര്‍ച്ചയായതോടെയാണ് കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സിപിഐയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് കാനം വീണ്ടും വ്യക്തമാക്കിയത്.
നിയമം ലംഘിക്കുന്ന ആരെയും സംരക്ഷിക്കരുതെന്ന നിലപാടാണ് സിപിഐയ്ക്കെന്ന് കാനം പറഞ്ഞു. തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. എന്നാല്‍, എല്ലാ നിയമവും നിലപാടും ഒരു ദിവസം കൊണ്ട് നടപ്പിലാക്കണമെന്നില്ല. കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. അത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നടപടി കൈക്കൊള്ളും. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെങ്കില്‍ അക്കാര്യവും പരിഗണിക്കേണ്ടതുണ്ട്.
ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് ഉചിതമായ നടപടിളാണ് സ്വീകരിച്ചിട്ടുള്ളത്. ജനജാഗ്രതാ യാത്രയില്‍ പറയുന്നത് ജാഥാ അംഗങ്ങളുടെ സന്ദേശങ്ങളാണ്. ജനം അത് ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ അവര്‍ക്കാവശ്യമുള്ളത് തേടി നടക്കുകയാണെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: