കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളുടെയും ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് (സിഐ) നല്‍കാനുള്ള ഉത്തരവ് നടപ്പാകാനാകാതെ അഭ്യന്തര വകുപ്പ്.
കേന്ദ്ര പോലീസ് അതോറിറ്റിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവ് നടപ്പിലാക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരമാനമെടുത്തിരുന്നതാണ്.
സംസ്ഥാനത്തെ 476 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍മാരായാണ് ഇന്‍സ്പെക്ടര്‍മാരെ നിയമിക്കേണ്ടിയിരുന്നത്. നിലവില്‍ ആകെ ആറ് സ്റ്റേഷനുകളില്‍ മാത്രമാണ് ഇന്‍സ്പെക്ടര്‍ക്ക് സ്റ്റേഷന് ചുമതലയുള്ളത്. മുഴുവന്‍ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ 196 സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കേണ്ടിയിരുന്നതാണ്. മിക്ക സ്റ്റേഷനുകളിലും ഇതിനായുള്ള മുറിയും, മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍ മിക്കയിടത്തും ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കിയിട്ടില്ല.
പുതിയ സംവിധാനപ്രകാരം ഓരോ സ്റ്റേഷനിലെയും കുറ്റാന്വേഷണത്തിന്റെയും, ക്രമസമാധാനത്തിന്റെയും ചുമതല രണ്ട് എസ്ഐമാര്ക്കായിരിക്കും. ജനങ്ങള്‍ക്ക് ഇന്‍സ്പെക്ടറെ നേരില്‍ക്കണ്ട് പരാതി അറിയിക്കാവുന്ന സാഹചര്യം വരുന്നതോടെ ഫലത്തില്‍ എസ്ഐ പദവിയുടെ പ്രാധാന്യവും കുറയുകയാണ്. സ്റ്റേഷന് ചുമതല പദവിക്കും, ഡിവൈഎസ്പിക്കുമിടയിലും മറ്റൊരാളുണ്ടാകില്ല. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്ന് വന്നതോടെ പോലീസ് അസോസിയേഷനിലും ഇക്കാര്യത്തില്‍ ഭിന്നതയുണ്ടായിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദം തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിറകോട്ട് വലിക്കുന്നതായി സൂചനയുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അവ്യക്തതയുള്ളതിനാലാണ് ചുമതല കൈമാറാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഒരേ സ്ഥലത്ത് തന്നെ ഇന്‍സ്പെക്ടര്‍, പ്രിന്‍സിപ്പല്‍ എസ്ഐ സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നിടത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിന്റെ ചുമതല ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലും വ്യക്തതയില്ല. നിലവില്‍ ഇന്‍സ്പെക്ടര്‍ അന്വേഷിക്കുന്ന ഗൗരവമേറിയ കേസുകളുടെ കാര്യത്തിലും മേലുദ്യോഗസ്ഥരില്‍ നിന്ന് വ്യക്തമായ മറുപടി താഴെത്തട്ടിലേക്ക് ലഭിച്ചിട്ടില്ല.
കൂടുതല്‍ പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരുടെ കീഴിലേക്ക് സ്റ്റേഷന് ഭരണം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര തലത്തില്‍ പദ്ധതി നടപ്പാക്കിയത്. കേരളം ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്‍സ്പെക്ടര്‍ക്കാണ് സ്റ്റേഷന് ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: